കൊച്ചി: കോൺഗ്രസിൽ നിന്ന് പ്രതീക്ഷയോടെ ഇടത്തോട്ട് ചാഞ്ഞ പ്രൊഫ. കെ.വി. തോമസിന്റെ രാഷ്ട്രീയവഴികൾ കൊട്ടിഅടയ്ക്കുന്നതായി തൃക്കാക്കരയിലെ എൽ.ഡി.എഫിന്റെ തോൽവി. കേന്ദ്ര, സംസ്ഥാനമന്ത്രി, രണ്ടര പതിറ്റാണ്ട് എം.പി, എം.എൽ.എ തുടങ്ങിയ നിലകളിൽ തിളങ്ങിയ തോമസിന് തട്ടകമായ കൊച്ചിയിലും സ്വാധീനം കൈവിട്ടെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയിൽ എൽ.ഡി.എഫിനായി ഒന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
2019ൽ ലോക്‌സഭാ സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പാർട്ടിയുടെ വിലക്ക് ലംഘിച്ച് പങ്കെടുത്തതിന് പിന്നാലെ തൃക്കാക്കരയിൽ എൽ.ഡി.എഫ് കൺവെൻഷനിലും പ്രസംഗിച്ചു. ക്രൈസ്തവരിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹത്തെ ഇറക്കാൻ സി.പി.എം തീരുമാനിച്ചത്. പക്ഷേ മുഖ്യമന്ത്രിക്കൊപ്പം ഏതാനും യോഗങ്ങളിൽ മാത്രമേ പങ്കെടുത്തുള്ളൂ. പ്രാദേശിക നേതാക്കളുടെ എതിർപ്പുമൂലം ഒഴിവാക്കുകയായിരുന്നു.
കെ.വി. തോമസിനെ സി.പി.എം കൈവിട്ടാലും അത്ഭുതപ്പെടാനില്ല. എൻ.സി.പിയിലൂടെ എൽ.ഡി.എഫിന്റെ ഭാഗമാകുക എന്നതാണ് അദ്ദേഹത്തിന് മുമ്പിലുള്ള മാർഗം. തോമസിന്റെ തോപ്പുംപടിയിലെ വീടിന് മുമ്പിൽ തിരുത മീൻ വില്പന നടത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചത്.
"തിരഞ്ഞെടുപ്പിന്റെ പേരിൽ സ്വീകരിച്ചതല്ല എന്റെ നിലപാട്. അത് വികസന വീക്ഷണമാണ്. സിൽവർ ലൈൻ ഉൾപ്പെടെ വേണ്ടവിധം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്തോയെന്ന് സംശയമുണ്ട്."
പ്രൊഫ. കെ.വി. തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |