ഹരിപ്പാട് : വനത്തിൽ താമസിക്കാനാകാത്ത ദുഃഖം തീർക്കാൻ താമസ സ്ഥലം വനമാക്കിയ ദേവകിയമ്മ നാല് പതിറ്റാണ്ടു കൊണ്ട് അഞ്ചേക്കറിൽ പോറ്റിവളർത്തിയത് വീടിനും ചുറ്റും പച്ചപ്പ് വിടർത്തുന്ന സ്വപ്‌ന വനം.
വനമില്ലാത്ത ജില്ലയായ ആലപ്പുഴയിൽ മുതുകുളം കൊല്ലകൽ തറവാട്ടിലെ 88കാരിയായ ദേവകിയമ്മ 3000ലധികം മരങ്ങളുള്ള സമൃദ്ധമായ ഒരു ജൈവ ആവാസ വ്യവസ്ഥയാണ് 43വർഷം കൊണ്ട് കെട്ടിപ്പടുത്തത്. ദേവകിയമ്മയുടെ പ്രകൃതി സ്നേഹത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു.
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പാഠപുസ്തകമാണ് ദേവകിയമ്മയുടെ ജീവിതവും ഈ വനവും.
ചെടികളും മരങ്ങളും വളർത്താൻ ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. യാചകി മരം, അംബർല ട്രീ, ഓട്ടോഗ്രാഫ് ചെടി, ചന്ദനം തുടങ്ങിയ വൃക്ഷലതാദികളും ഔഷധ സസ്യങ്ങളും നാട്ടുമരങ്ങളും മയിൽ, മൂങ്ങ, മരതക പ്രാവ്, നാകമോഹൻ, ബ്ലാക്ക് വിംഗഡ് സ്റ്റിൽറ്റ് തുടങ്ങിയ പക്ഷികളും കുരങ്ങുകളും നിരവധി കുളങ്ങളും വനത്തിലുണ്ട്. പഴങ്ങളും പച്ചക്കറികളും പൂക്കളും സമൃദ്ധമായി നൽകുന്ന 200 ഇനം സസ്യങ്ങളും ഉണ്ട്.
പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും കൂടുതൽ സമയവും മരങ്ങളുമായി ബന്ധപ്പെട്ടാണ് ദേവകിയമ്മയുടെ ദിനങ്ങൾ കടന്നു പോകുന്നത്.
ഒരു തൈയിൽ തുടക്കം
43 വർഷം മുമ്പ് അപകടത്തിൽ കാലിന് പരിക്കേറ്റ് നടക്കാനാവാതെ കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടാണ് തുടക്കം. പിന്നീട് വീടിനു ചുറ്റും പച്ചപ്പ് വികസിപ്പിച്ചെടുത്തു. പരേതനായ റിട്ട.ഹെഡ് മാസ്റ്റർ എം.കെ.ഗോപാലകൃഷ്ണപിള്ളയാണ് ഭർത്താവ്. മക്കൾ : തങ്കമണി, ഇന്ദിരാകുമാരി,ഉഷാകുമാരി,പത്മകുമാർ, നന്ദകുമാർ.
മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയും റിട്ട.അദ്ധ്യാപികയും അവിവാഹിതയുമായ തങ്കമണി മുഴുവൻ സമയവും അമ്മയ്‌ക്ക് സഹായവുമായുണ്ട്. നന്ദകുമാർ, ഭാര്യ ശോഭ, മക്കളായ ശരണ്യ,സൂര്യ എന്നിവരും ഒപ്പം താമസിക്കുന്നുണ്ട്.
പുരസ്കാരങ്ങൾ
കേന്ദ്ര സർക്കാരിന്റെ നാരീശക്തി അവാർഡ്, ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്,വനമിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രാഷ്‌ട്രപതി, പ്രധാനമന്ത്രി , ഉപരാഷ്ട്രപതി എന്നിവരും ആദരിച്ചു. 71ാ മത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേവകിയമ്മയെ പരാമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |