തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലെ കേട്ടറിവു വച്ചാണെന്ന് പി.സി. ജോർജ് പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ ഒന്നര മണിക്കൂറാണ് പി.സി. ജോർജിനെ ഫോർട്ട് പൊലീസ് അസി. കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗമാണ് നടത്തിയതെന്ന് ജോർജ് മറുപടി നൽകി. മുസ്ലിം മതപണ്ഡിതന്റെ പ്രഭാഷണം കേട്ട അറിവുവച്ചുള്ള പരാമർശമാണ് നടത്തിയത്. തനിക്ക് നേരിട്ടറിവുള്ള കാര്യങ്ങളല്ല പറഞ്ഞത്. പ്രസംഗത്തിലുന്നയിച്ച കാര്യങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോയെന്നായിരുന്നു പൊലീസിന്റെ പ്രധാന ചോദ്യം. പ്രസംഗിച്ചതൊന്നും തന്റെ കണ്ടെത്തലുകളല്ലെന്നും മതവിദ്വേഷം ലക്ഷ്യമിട്ടല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്നും ജോർജ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർണമായി വീഡിയോയിൽ പകർത്തി.
അതേസമയം ജോർജിന് ജലദോഷമായതിനാൽ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതിനായി അടുത്തയാഴ്ച ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റിന് പിന്നിൽ പിണറായിയും സതീശനും
ചോദ്യം ചെയ്യലിന് ശേഷം പുറത്തെത്തിയ ജോർജിനോട് വിവാദ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കരുതലോടെയായിരുന്നു മറുപടി. ചോദ്യത്തിൽ അർത്ഥമില്ലെന്നും പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും ഗൂഢാലോചനയുടെ ഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരിൽ നിന്നടക്കം നൂറിലേറെ പേരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |