SignIn
Kerala Kaumudi Online
Friday, 26 April 2024 6.16 PM IST

കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി നടപ്പാക്കൽ ഹൈക്കോടതി തടഞ്ഞു

p

കൊച്ചി: സ്കൂളുകളിൽ അനുവദിക്കുന്ന അധികബാച്ചുകളും ഡിവിഷനുകളും ഒക്ടോബർ ഒന്നു മുതലും സ്റ്റാഫ് ഫിക്‌സേഷൻ ജൂലായ് 15 മുതലും പ്രാബല്യത്തിൽ വരുത്തുന്നതുൾപ്പെടെ കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഏപ്രിൽ 18നാണ് ഭേദഗതികൾ കൊണ്ടുവന്നത്.

ഇവ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് മാനേജരുമായ കെ. മണി ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. സർക്കാരിന്റെ വിശദീകരണം തേടി ഹർജി ജൂൺ പത്തിലേക്ക് മാറ്റി. ജൂൺ ഒന്നിന് അദ്ധ്യയന വർഷം ആരംഭിക്കുമെന്നതിനാൽ വ്യവസ്ഥകൾ ഒരുവിഭാഗം വിദ്യാർത്ഥികളുടെ അദ്ധ്യയന ദിവസങ്ങൾ നഷ്ടമാക്കുമെന്ന് ഹർജിയിൽ പറയുന്നു.

തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനവുമായി കൂടിയാലോചിച്ച് ഹെഡ്‌മാസ്റ്ററോ വൈസ് പ്രിൻസിപ്പലോ നടപടിയെടുക്കണമെന്നും ചട്ട ഭേദഗതിയിലുണ്ട്. വിദ്യാഭ്യാസ ഓഫീസർ പരിശോധന നടത്തുന്ന ദിവസം കുട്ടികൾ ഹാജരായില്ലെങ്കൽ അവ വ്യാജ അഡ്‌മിഷനായി കണക്കാക്കും. കുട്ടികളെ എങ്ങനെയും സ്കൂളിൽ നിലനിറുത്തുകയെന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യമെന്നിരിക്കെ ഈ വ്യവസ്ഥ കുട്ടികളെ ക്ളാസ് ടീച്ചർ ഒഴിവാക്കണമെന്നാണ് പറയുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു.

എന്നാൽ വ്യാജമായി കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അധിക ബാച്ചുകൾ വാങ്ങുന്നത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥകൾ കൊണ്ടുവന്നതെന്ന് സർക്കാർ വിശദീകരിച്ചു. അധികബാച്ചിനുള്ള അപേക്ഷകളിൽ വിശദമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതിനാലാണ് ഒക്ടോബർ ഒന്നുമുതലേ ഇവ പ്രാബല്യത്തിൽ വരൂവെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇതുമൂലം അധികബാച്ചിലെ കുട്ടികൾക്ക് അദ്ധ്യയന ദിവസം നഷ്ടപ്പെടുമെന്ന വാദത്തിൽ കാര്യമില്ല. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണോ ഭേദഗതികളെന്ന് പരിശോധിക്കുമെന്നും ഇതിനു മറുപടി നൽകാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.