ന്യൂഡൽഹി: ടി.വി ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശം ഇസ്ളാമിക രാജ്യങ്ങൾക്കിടയിൽ അതൃപ്‌തിയുണ്ടാക്കിയത് നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ഇന്ത്യ.
നൂപുറിന്റേത് ഔദ്യോഗിക നിലപാടല്ലെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്റെ സമ്മർദ്ദത്തെ തുടർന്ന് ഒാർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) ഇന്ത്യക്കെതിരെ നടത്തിയ പരാമർശത്തെ അപലപിക്കുകയും ചെയ്തു.
നൂപുറിനെ ഞായറാഴ്ച തന്നെ സസ്പെൻഡ് ചെയ്തും വിവാദ പരാമർശത്തിന് മീഡിയ ഇൻ ചാർജ് നവീൻകുമാറിനെ പുറത്താക്കിയും പാർട്ടി അടിയന്തര നടപടിയെടുത്തിരുന്നു. 57 അംഗ ഒ.ഐ.സിയുടെയും അറബ് ലീഗിന്റെയും പ്രസ്‌താവനയ്ക്ക് പിന്നാലെ അതത് രാജ്യങ്ങളിലെ അംബാസഡർമാർ വഴി കേന്ദ്രസർക്കാർ നിലപാട് വിശദീകരിക്കുകയും ചെയ്തു.
ഹിജാബ് നിരോധനം, മുസ്ലീങ്ങളുടെ സ്വത്ത് നശിപ്പിക്കൽ എന്നിവയുടെ തുടർച്ചയാണ് പ്രവാചക നിന്ദയെന്നായിരുന്നു ഒ.ഐ.സി സെക്രട്ടറിയുടെ പ്രസ്‌താവന. ഇത് അനാവശ്യവും ഇടുങ്ങിയ ചിന്താഗതിയുമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പത്രസമ്മേളനത്തിൽ പറഞ്ഞു. പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. ഒ.ഐ.സി നിലപാട് തിരുത്തണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് കേന്ദ്ര നിലപാടെന്നും ബാഗ്ചി ആവർത്തിച്ചു.
വിവാദ പരാമർശത്തെ സൗദി, കുവൈറ്റ്, ഒമാൻ, ഖത്തർ, യു.എ.ഇ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. കുവൈറ്റും ഖത്തറും ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തർ പ്രതിഷേധവും അറിയിച്ചു. പ്രവാചക നിന്ദയെ കടുത്ത ഭാഷയിൽ അപലപിച്ച സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാദ് അൽ സൗദ് രാജകുമാരൻ നേതാക്കൾക്കതിരെ ബി.ജെ.പി എടുത്ത നടപടിയെ സ്വാഗതം ചെയ്‌തു.
പാകിസ്ഥാന് എന്തവകാശം?
ഇന്ത്യയിൽ മുസ്ളിങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്‌താവനയെ തള്ളിയ വിദേശകാര്യ മന്ത്രാലയം, സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്തവർക്ക് ഇതു പറയാൻ അവകാശമില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാനിൽ ഹിന്ദു, സിക്ക്, ക്രിസ്‌ത്യൻ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടി.
നല്ല ബന്ധം കാക്കണം
പ്രസ്‌താവന ഗൾഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന് ഉലച്ചിലുണ്ടാക്കുമോയെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. കുവൈറ്റിലെ അൽ ആർദിയ കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയുടെ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കാതെ മാറ്റിവയ്ക്കുകയുണ്ടായി. ഗൾഫ് അടക്കം പടിഞ്ഞാറേ ഏഷ്യൻ രാജ്യങ്ങൾ അരി, മാംസം, സുഗന്ധ വ്യഞ്ജനങ്ങൾ, സമുദ്റോത്പന്നങ്ങൾ, പഴം-പച്ചക്കറി, പഞ്ചസാര എന്നിവയ്ക്കാണ് പ്രധാനമായും ഇന്ത്യയെ ആശ്രയിക്കുന്നത്. യു.എ.ഇയും സൗദിയും ഇന്ത്യയുടെ മുൻനിര വാണിജ്യ പങ്കാളികളാണ്. ഗൾഫ് സഹകരണ കൗൺസിലുമായി 2020-21ൽ 8700 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകൾ നടന്നു. ഇന്ത്യയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഗൾഫ് രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ പാകിസ്ഥാൻ ഒഴികെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |