കടയ്ക്കൽ: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഉത്തരവ് ലഭിച്ചതിനു പിന്നാലെ, ഇട്ടിവയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃതയുടെ നിർദ്ദേശത്തെ തുടർന്ന്, പ്രസിഡന്റിന്റെ സ്വന്തം വാർഡായ തുടയന്നൂർ വട്ടപ്പാട്ടെ ബെന്നി തോമസിന്റെ ഉപയോഗശൂന്യമായ ഇരുപതടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട മൂന്നു വയസുള്ള പന്നിയെയാണ് കൊന്നത്.
തോക്ക് ലൈൻസിന് പുറമേ കാട്ടുപന്നികളെ വെടിവയ്ക്കാൻ വനംവകുപ്പിന്റെ ലൈൻസുമുള്ള കൊട്ടാരക്കര സ്വദേശി പ്രസാദ് സാമുവൽ രണ്ട് റൗണ്ട് വെടിവച്ചാണ് 'വധശിക്ഷ' നടപ്പാക്കിയത്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സഹായത്തോടെയായിരുന്നു നടപടികൾ. ഇന്നലെ രാവിലെ പത്തോടെയാണ് കാട്ടുപന്നി കിണറ്റിൽ വീണത് ബെന്നിതോമസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളം തീരെ കുറവായിരുന്ന കിണറ്റിൽ കാട്ടുപന്നി അക്രമാസക്തനായ നിലയിലായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ, കാട്ടുപന്നിയെ ജീവനോടെ പുറത്തെടുത്താൽ സ്ഥലത്തുള്ളവരെ ആക്രമിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലെത്തി. ഇതോടെയാണ് വെടിവച്ച് കൊല്ലാൻ പ്രസിഡന്റ് അനുമതി നൽകിയത്.
പ്രസിഡന്റ് വിളിച്ച് അഭ്യർത്ഥിച്ചതിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശവും ലഭിച്ചതോടെ ഉച്ചയ്ക്ക് 1.30ന് പ്രസാദ് സാമുവൽ സ്ഥലത്തെത്തി. അദ്യ രണ്ട് റൗണ്ട് വെടിവച്ചിട്ടും അനക്കം കണ്ടതിനെ തുടർന്ന് രണ്ടരയോടെ ഒരു തവണകൂടി നിറയൊഴിച്ചപ്പോഴാണ് പന്നി ചത്തത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കുരുക്കിട്ട് കരയ്ക്കെത്തിച്ച് സ്ഥലത്ത് തന്നെ സംസ്കരിക്കുകയായിരുന്നു. നേരത്തെ കൊട്ടാരക്കര ലോവർ കരിക്കത്തും ചിതറയിലും വനം വകുപ്പിന്റെ നിർദ്ദേശ പ്രകാരം പ്രസാദ് സാമുവൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നിട്ടുണ്ട്. ഇട്ടിവ ഗ്രമപഞ്ചായത്തിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്. ഇവിടെയുള്ള കോട്ടുക്കൽ ജില്ലാ കൃഷിഫാം, ചിതറ ഓയിൽ ഫാം എസ്റ്റേറ്റ് എന്നിവിടങ്ങളിലുള്ള കാടുപിടിച്ച ഏക്കർ കണക്കിന് പ്രദേശങ്ങൾ കാട്ടുപന്നികളുടെ ആവാസ കേന്ദ്രങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |