തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ നയിക്കാനും സംരക്ഷിക്കാനും സി.പി.ഐക്ക് ബാദ്ധ്യതയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ നിഷേധാത്മകമായ നിലപാടും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുമടക്കം ധാരാളം പ്രതിസന്ധികളെ അതിജീവിച്ചാണ് എൽ.ഡി.എഫ് രണ്ടാം സർക്കാർ മുന്നോട്ടുപോകുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ നാലുവരെ തിരുവനന്തപുരത്തു നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മതവിശ്വാസികളെ രണ്ടു തട്ടിലാക്കി സവർണ്ണ മതേതരത്വം സ്ഥാപിക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. അതിനെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ.
മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി.
കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ, വിശ്വമംഗലം സുന്ദരേശൻ എന്നിവർ രക്ഷാധികാരികളും മന്ത്രി ജി.ആർ.അനിൽ ചെയർമാനും ജില്ലാ സെക്രട്ടറി മാങ്കോട് രാധകൃഷ്ണൻ ജനറൽ കൺവീനറുമായ 2001 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ, ദേശീയ കൗൺസിൽ അംഗങ്ങളായ മന്ത്രി ജെ.ചിഞ്ചുറാണി, കെ.പി. രാജേന്ദ്രൻ,അഡ്വ പി.വസന്തം, എൻ.രാജൻ, ഇ.ചന്ദ്രശേഖരൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ വി.ചാമുണ്ണി, പി.പി. സുനീർ, സി.പി.മുരളി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |