SignIn
Kerala Kaumudi Online
Saturday, 27 April 2024 2.06 AM IST

കറൻസി കടത്തിന്റെ നേരറിയാൻ 3 ഏജൻസികളും കച്ചമുറുക്കി

life

തിരുവനന്തപുരം: പാവങ്ങൾക്ക് വീട് നിർമ്മിച്ചുനൽകുന്നതിന്റെ മറവിൽ നാലരക്കോടി രൂപ കമ്മിഷൻ തട്ടിയ ലൈഫ് കേസിൽ മൂന്ന് ഏജൻസികളും അന്വേഷണം മുറുക്കുന്നു. മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്കിടെ കറൻസി കടത്തിയെന്ന ആരോപണംകൂടി സ്വപ്ന ഉന്നയിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ ആഴത്തിലുള്ള അന്വേഷണം. വിദേശസഹായം സ്വീകരിച്ചതും കോഴയിടപാടുകളും സി.ബി.ഐയും, ഫ്ലാറ്റ് നിർമ്മാണത്തിനു പിന്നിലെ കള്ളപ്പണ ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സർക്കാരുദ്യോഗസ്ഥർ ഉൾപ്പെട്ട കോഴയിടപാട് വിജിലൻസുമാണ് അന്വേഷിക്കുന്നത്. സി.ബി.ഐയെ തുരത്താൻ സുപ്രീംകോടതിയിൽ വരെ സർക്കാർ കേസിനുപോയെങ്കിലും ഫലമുണ്ടായില്ല. സി.ബി.ഐയ്ക്ക് അന്വേഷണം തുടരാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ സി.ബി.ഐ ഉടൻ ചോദ്യം ചെയ്യും. ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ ഭവനരഹിതർക്കായി 140അപ്പാർട്ട്മെന്റുകളും 6000ചതുരശ്രഅടി വിസ്തീർണുള്ള ആശുപത്രിയും നിർമ്മിക്കാനായിരുന്നു പദ്ധതി. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും വീതംവച്ചതായാണ് സി.ബി.ഐ കണ്ടെത്തൽ. വിദേശസഹായം സ്വീകരിക്കാൻ സർക്കാർ ഉപയോഗിച്ച ബിനാമി സ്ഥാപനമാണ് നിർമ്മാണകമ്പനിയായ യൂണിടാക്കെന്നും വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്നും കള്ളപ്പണം വെളുപ്പിക്കലടക്കം ലക്ഷ്യമിട്ട് അധോലോക ബന്ധമുള്ള ഇടപാടും നടന്നിട്ടുണ്ടെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

4.48 കോടിരൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. സി.എ.ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴയിടപാടിനാണ് യൂണിടാകിനെ ഉപയോഗിച്ചതെന്നും 10ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലെത്തിയിരുന്നെങ്കിൽ ടെൻഡറിലൂടെ മാത്രം നിർമ്മാണം നൽകാനാവില്ലായിരുന്നെന്നും സി.ബി.ഐ പറയുന്നു. സ്വർണക്കടത്ത് പ്രതികൾക്കും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ പണം കൈക്കൂലിയായി നൽകി. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന് ഇ-മെയിലയച്ചത് ഇതിന് തെളിവാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

കള്ളപ്പണക്കേസ്

ലൈഫിലെ കള്ളപ്പണ ഇടപാടിൽ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കിയാണ് ഇ.ഡിയുടെ കേസ്. 4.48കോടി കമ്മിഷനിൽ 3.80കോടി രൂപയ്ക്ക് കരിഞ്ചന്തയിൽ നിന്നു ഡോളർ വാങ്ങി ഉന്നതർക്ക് നൽകിയത് സന്തോഷാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ 26 ശതമാനം കോഴയായി നൽകി.

വിജിലൻസ്കേസ്

കോഴയിടപാട് ശരിവച്ച് എം. ശിവശങ്കർ, സ്വപ്ന, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് വിജിലൻസ് കേസ്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ലൈഫ് പദ്ധതിയിലെ കോഴയാണെന്നാണ് കണ്ടെത്തൽ.

കേന്ദ്രനിലപാട്

ലൈഫ് നടപടികൾക്ക് കേരളം അനുമതി വാങ്ങിയിട്ടില്ല. യു.എ.ഇയിലെ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടതിൽ വീഴ്‌ചയുണ്ടായി. വിദേശ രാജ്യവുമായോ വിദേശ ഏജൻസികളുമായോ സഹകരിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

''മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. വമ്പന്മാർ കുടുങ്ങാനുണ്ട്. അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെയുൾപ്പെടെ ചോദ്യം ചെയ്യേണ്ടിവരും.''

-സി.ബി.ഐ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.