കൊച്ചി: മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ കേസിൽ സ്വപ്‌ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സ്റ്റേഷനിൽ നിന്നു ജാമ്യമെടുക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയതെന്നും സരിത്തിനെ പ്രതിയാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് ജസ്റ്റിസ് വിജു എബ്രഹാം ഹർജി തള്ളിയത്.
സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുള്ളതിനാൽ ഉടൻ ഹർജി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് പരിഗണിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉന്നതരായ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനാൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ ദിവസം സരിത്തിനെ നോട്ടീസ് നൽകാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും ചൂണ്ടിക്കാട്ടി.
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമായിട്ടും മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയത് മുഖ്യമന്ത്രിയടക്കമുള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനാണെന്ന് സർക്കാർ വാദിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയ ഹർജിയാണിത്. പൊലീസ് ദ്രോഹിക്കുമെന്ന ആശങ്ക മുൻകൂർ ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും വ്യക്തമാക്കി.
വ്യാജ ബിരുദക്കേസിൽ
സ്വപ്നയ്ക്കെതിരെ കുറ്റപത്രം ഉടൻ
ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സ്പേസ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ സ്വപ്‌ന സുരേഷിനെതിരെ വേഗം കുറ്റപത്രം നൽകാൻ പൊലീസ് നീക്കം. സ്വപ്‌ന ഹാജരാക്കിയ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സർവകലാശാല പൊലീസിനെ അറിയിച്ചിരുന്നു. രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്രപത്രം നൽകും. കെ.എസ്.ഐ.ടി.എൽ എം.ഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, പണം തട്ടൽ എന്നീ വകുപ്പുകളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വപ്‌ന മഹാരാഷ്ട്ര സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും സർവകലാശാലയിൽ ബികോം കോഴ്സ് തന്നെ ഇല്ലെന്നും പരീക്ഷാ കൺട്രോളർ പൊലീസിനെ അറിയിച്ചിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ്. ഇവരുടെ ഉപസ്ഥാപനമായ തൈക്കാട്ടെ ഏജൻസിയുടെ നടത്തിപ്പുകാരും പ്രതിയാവും. പൂട്ടിപ്പോയ സ്ഥാപന ഉടമകളെ കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |