തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾക്ക് എന്തിനാണിത്ര പേടിയെന്നും അദ്ദേഹം ചോദിച്ചു.
'സ്വപ്ന സുരേഷ് നടത്തിയ പ്രസ്താവന പുറത്തുവന്നശേഷം കേരളത്തിന്റെ മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി സംശയകരമായിട്ടുള്ള കാര്യമാണ്. മടിയിൽ കനമില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയിൽ വലിയ കനമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം മുഴുവൻ.
രാഷ്ട്രീയ ധാർമിതക അൽപമെങ്കിലുമുണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായിട്ടുള്ള മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുത്. മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ തടസപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. ഈ പരിഭ്രാന്തിയുടെ ആവശ്യമില്ല.
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുപോയി എന്ന് വീമ്പെളക്കുന്നയാളല്ലേ. ഇത്രയും ഭയമുള്ളയാൾ എന്തിനാ ഇത്രയും പൊലീസുകാരെ നിർത്തിയിട്ട് പ്രസംഗിക്കാൻ വരുന്നത്. എന്നാൽ പിന്നെ വീട്ടിലിരുന്നാൽ പോരെ.
പിണറായി വിജയൻ നാഴികയ്ക്ക് നാൽപതുവട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ ധാർമികത പഠിപ്പിക്കുന്നയാളാണ്. നരേന്ദ്ര മോദി കള്ളക്കടത്തിൽ പ്രതിയായിട്ടില്ല. നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചിട്ടില്ല. വഞ്ചിക്കുകയുമില്ല.
നരേന്ദ്ര മോദിയെ രാഷ്ട്രീയ ധാർമികത പഠിപ്പിക്കുന്നൊരാൾ ഇത്രയും ഗുരുതരമായിട്ടുള്ള ആരോപണം ഉയർന്നുവരുമ്പോൾ, ആ ആരോപണത്തിൽ ഭയമില്ലെങ്കിൽ പ്രശ്നമില്ല. എന്തൊക്കെയോ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും മടിയിൽ കനമുണ്ടെന്നും വളരെ വ്യക്തമാണ്'.- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |