സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജിന് എതിരെ താൻ ഒരാഴ്ച മുമ്പേ കൊടുത്ത കേസിലാണ് പൊലീസ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് കേരള ഹൈക്കോടതി അഭിഭാഷകൻ വി ആർ അനൂപ്. 'പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ്' എന്ന ആമുഖത്തോടെ അനൂപ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.
ഒരാഴ്ചയിലധികമായി ഈ കേസിന്റെ പിന്നിലുണ്ടെന്നും ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ പോലും ഇപ്പോഴാണ് സർക്കാരിന് കേസ് എടുക്കാൻ തോന്നിയതെന്നും കേസ് എടുത്ത തീയതിയും പരാതി നൽകിയ തീയതിയും വ്യക്തമാക്കി കൊണ്ടുള്ള എഫ് ഐ ആറിന്റെ പകർപ്പ് പങ്കുവച്ച് കൊണ്ടുള്ള ഫേസബുക്ക് കുറിപ്പിൽ അനൂപ് പറയുന്നു. സ്വപ്ന ഇപ്പോൾ സീനിൽ വന്നത് കൊണ്ട് തന്നെ ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും തനിക്കുണ്ടെന്നും അനൂപ് വെളിപ്പെടുത്തുന്നു.
സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അഡ്വ. ആർ. കൃഷ്ണരാജിനെതിരെയാണ് മത നിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. കൃഷ്ണരാജിനെതിരെ 295 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ് . സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ്, കൃഷ്ണരാജിന് എതിരെ ഞാൻ കൊടുത്ത കേസ് ആണ് . കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും FlR ൽ കാണും . ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത് .ഇപ്പോൾ സ്വപ്ന സീനിൽ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച് , ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും , സംഘികളുടെ മാത്രമല്ലാ, സർക്കാറിന്റേയും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |