തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്ന സുരേഷിന്റെ കേസിൽ ഇടനിലക്കാരനായി മുൻ മാദ്ധ്യമ പ്രവർത്തകനായ ഷാജ് കിരൺ എത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയുമായി സംസാരിച്ചതിന്റെ പേരിൽ വിജിലൻസ് ഡയറക്ടറെ മാറ്റിയ സർക്കാർ, ഷാജിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ ചോദിച്ചു. ഷാജ് കിരൺ സർക്കാരിന്റെ ഇടനിലക്കാരനാണെന്ന് വ്യക്തമാണ്. അയാൾ പറഞ്ഞ പല കാര്യങ്ങളിലും സർക്കാരിന് ഭയപ്പെടാനുണ്ട്. സ്വപ്നയുടെ ഓഡിയോ ക്ളിപ്പിനെക്കുറിച്ചും കോടതിക്ക് നൽകിയ രഹസ്യമൊഴിയെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. പി.സി.ജോർജിനും സ്വപ്നയ്ക്കുമെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കാൻ എസ്.പിയുടെ നേതൃത്വത്തിൽ 12 ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിച്ച സർക്കാർ ഈ കേസിൽ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്?
ബിലീവേഴ്സ് ചർച്ചുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിഹിത ഇടപാടുണ്ട്. അവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി സർക്കാർ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സർക്കാർ ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമല മേഖലയിലെ 5000 ഏക്കർ സ്ഥലം സർക്കാർ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് അവരുടെ കൈയിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവർക്ക് പണം കൊടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇത്രയും ദുരൂഹമായ ജീവിതം നയിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല. സി.പി.എം അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് സാമ്പത്തിക താത്പര്യം കണക്കിലെടുത്താണ്. ജനങ്ങളെ അണിനിരത്തി നേരിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്താവന കലാപാഹ്വാനമാണ്. മുഖ്യമന്ത്രിയുടെ സഞ്ചാരം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണാധികാരികളെപ്പോലെയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |