കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ശബ്‌ദരേഖ പുറത്തുവിട്ടതിന് പിന്നാലെ, ആരോപണ വിധേയരായ സുഹൃത്ത് ഷാജ് കിരണും വ്യവസായി ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നു. മൊബൈലിൽ നിന്ന് നഷ്‌ടപ്പെട്ട ഒരു വീഡിയോ വീണ്ടെടുക്കാനാണ് യാത്രയെന്ന് ഇബ്രാഹിം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്‌ദരേഖയാണെന്നും ഇതിന്റെ ഒറിജിനൽ ഇന്നലെ രാവിലെ പുറത്തുവിടുമെന്നും ഷാജ് കിരൺ അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി തന്നെ ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നു. തമിഴ്‌നാട്ടിലേക്കുള്ള യാത്രയാണെന്ന് ഇബ്രാഹിം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
ബുധനാഴ്ച എച്ച്.ആർ.ഡി.എസിൽ നടന്ന കൂടിക്കാഴ്‌ചയിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണം തെറ്റാണ്. ഒരു സുഹൃത്ത് എന്ന നിലയിൽ പറഞ്ഞ അഭിപ്രായങ്ങളാണ് അതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ തങ്ങളുടെ കൈവശമുണ്ടായിരുന്നു. അത് ഡിലീറ്റായി പോയി. അത് വീണ്ടെടുക്കാൻ ഒരു സുഹൃത്തിന്റെ സഹായം തേടിയാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. വീഡിയോ കിട്ടിയാൽ ഉടൻ തിരിച്ചെത്തും. തുടർന്ന് അത് മാദ്ധ്യമങ്ങൾക്ക് കൈമാറും. ആളുകളെ വിശ്വാസത്തിലെടുക്കുന്നതിന്റെ പ്രശ്‌നമുള്ളതുകൊണ്ടാണ് തമിഴ്‌നാട്ടിലേക്ക് പോയതെന്നും തങ്ങൾ അറസ്റ്റ് ഭയക്കുന്നില്ലെന്നും ഇബ്രാഹിം പറഞ്ഞു.
കേസെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് വിവരം. ശബ്‌ദരേഖ പുറത്തുവന്ന ശേഷം ഷാജ് കിരൺ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നില്ല. ഇരുവരും പൊലീസ് നിരീക്ഷണത്തിലാണെന്ന സൂചനയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |