തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കിയെടുത്ത കേസിൽ സോളാർ വിവാദനായിക സരിത. എസ്. നായരെ സാക്ഷിയാക്കും. സരിതയുടെ പ്രാഥമിക മൊഴി ഇന്നലെ രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന് പിന്നിൽ പി.സി.ജോർജ്ജും ക്രൈം നന്ദകുമാറും മറ്റു ചിലരുമാണെന്ന് സരിത മൊഴിനൽകി. വിശദമായ മൊഴിയെടുക്കാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
മുഖ്യമന്ത്റിക്കെതിരായ തെളിവ് സ്വപ്നയുടെ കൈവശം ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. സ്വപ്നയുടെ മാതാവുമായും പരിചയമുണ്ട്. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പി.സി.ജോർജ്ജിന്റെ ആവശ്യം നിരസിച്ചെന്നാണ് മൊഴി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിൽ വെച്ചും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സരിത കൈമാറിയിട്ടുണ്ട്.
#ഷാജ് കിരൺ
പരാതി നൽകി
സ്വപ്നയുമായി നടത്തിയ വ്യക്തിപരമായ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനെതിരെ ഷാജ് കിരൺ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
രഹസ്യമൊഴി പിൻവലിപ്പിക്കാനെന്ന പേരിൽ സ്വപ്നയുമായി സംസാരിച്ച ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും കേസിൽ പ്രതിയാക്കുന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടും. സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസിനെതിരെയും അന്വേഷണമുണ്ടാകും. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിലാണ് 12അംഗ പ്രത്യേക അന്വേഷണ സംഘം.
അതിനിടെ, ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് വ്യക്തമാക്കി. ഫോണിൽ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും ഈ വീഡിയോ ഇന്ന് മാദ്ധ്യമങ്ങൾക്ക് നൽകുമെന്നും ഇബ്രാഹിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |