മലപ്പുറം: മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി ബിജെപി പ്രവർത്തകർ. പുതിയ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കുന്ദംകുളത്ത് വച്ചാണ് ബി ജെ പി പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
ഇതിന് പിന്നാലെ തവനൂരിലെത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉയർത്തി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയ്ക്ക് പുറത്താണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവർത്തകരെ പൊലീസ് ജല പീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. കൂടാതെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കയറിയ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും പൊലീസ് ജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. പകരം മഞ്ഞ മാസ്ക് നൽകുകയും ചെയ്തു. ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുമ്പ് വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. മാസ്‌ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളെടുക്കാൻ മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം മാസ്ക് അഴിപ്പിച്ച പൊലീസ് പ്രവർത്തിയെ ന്യായീകരിച്ച് ഇടത് നേതാക്കളും രംഗത്തെത്തി. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ചോദിച്ചു. കറുത്ത മാസ്ക് പ്രതിഷേധത്തിനായി ഉപയോഗിക്കുന്നു എന്ന് മന്ത്രി എം വി ഗോവിന്ദനും പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്ക് ആവശ്യമായ സുരക്ഷ വേണമെന്നും അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് മാറ്റുന്നതിന് നിർദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശമൊന്നുമില്ലെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത തുണി വിലക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്.
700 ഓളം പൊലീസുകാരെയാണ് മലപ്പുറത്തെ പരിപാടികളുടെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ ഡിവൈഎസ്‌പിമാരുമാണ് മുഖ്യമന്ത്രിയുടെ പരിപാടിയ്‌ക്ക് സുരക്ഷയൊരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |