കാസർകോട്:' കണ്ണീരിന് ഫലമുണ്ടായി, അഞ്ച് വർഷം കാത്തിരുന്നു അഞ്ച് ലക്ഷം കിട്ടാൻ. കടക്കെണിയിൽ നിന്ന് കരകയറാൻ അല്പം ആശ്വാസമാകും, കേരളകൗമുദിയോടും സർക്കാരിനോടും വൈകിയാണെങ്കിലും നീതി കാണിച്ച ഉദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുന്നു...
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച 200 കോടി രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം കിട്ടിത്തുടങ്ങിയതോടെ അവരുടെ രക്ഷിതാക്കൾ ആശ്വാസം കൊള്ളുകയാണ്.
'വീട് വിൽക്കാൻ വച്ചതാണ്...
ഉദുമ മാങ്ങാട് കൂളിക്കുന്നിലെ 17 കാരൻ മുഹമ്മദ് ഫായിസിന്റെ ഉമ്മ ഫൗസിയ പൊട്ടിക്കരഞ്ഞു. 'ദൈവം വിളികേട്ടു സാർ, മോനെ ചികിത്സിച്ച് കടംകേറി വീടു വിൽക്കാൻ വച്ചിരുന്നു, ഒരു കൊല്ലായി ആരും വന്നിറ്റില്ല, ഈ മോനേയും കൊണ്ട് ഞമ്മക്ക് ജീവിക്കണല്ലോ, കൊല്ലാൻ പറ്റുമോ...പണം കിട്ടിയത് വല്യ ആശ്വാസം..'. സംസാരിക്കാനാവാതെ, ബുദ്ധിമാന്ദ്യം സംഭവിച്ച് ചുമരിൽ ഇടിക്കുകയും കുത്തുകയും ചെയ്യുന്ന ഫായിസിനെ നോക്കാൻ ഗൾഫിലെ പണി മതിയാക്കി വർഷങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയതാണ് ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞി. ഇപ്പോൾ പണിയും കൂലിയുമില്ലാതെ കഴിയുകയാണ്.
കരയാത്ത കുഞ്ഞിന്റെ പേരിൽ
ആറ് വയസുകാരി അൽവിഷ ജനിച്ച ശേഷം ഇതുവരെ കരഞ്ഞിട്ടില്ല പുല്ലൂർ പെരിയ പഞ്ചായത്തിലെ കമലപ്ലാവിൽ ബാബുവിന്റെയും ശാരദയുടെയും മകളാണ് അൽവിഷ. തലയുടെ ഒരുഭാഗം തളർന്ന്, മാനസിക വൈകല്യം ബാധിച്ച്, സംസാരിക്കാത്ത മകളെ ചികിത്സിച്ച് കടക്കെണിയിലായ അച്ഛനും അമ്മയും അഞ്ചുലക്ഷം കിട്ടിയതിന്റെ ആശ്വാസത്തിലാണ്. മോളെ നോക്കേണ്ടതിനാൽ കൂലിപ്പണിക്കൊന്നും പോകാനാവാതെ സങ്കടപ്പെടുമ്പോഴാണ് പണം കിട്ടിയത്. രണ്ടു ലക്ഷത്തോളം കടമുണ്ട്. ആശുപത്രി ചെലവിന് കുറച്ചു പണമെടുക്കും. ബാക്കി മോളുടെ പേരിൽ ബാങ്കിലിടും, ഞങ്ങക്ക് എന്തെങ്കിലും പറ്റിയാൽ മോൾക്ക് എന്തെങ്കിലും വേണ്ടേ..' അമ്മ ശാരദ പറഞ്ഞു. നാലു മാസമായി ക്ഷേമപെൻഷൻ കിട്ടുന്നില്ല. നാലരക്കൊല്ലമായി കാത്തിരിക്കുന്നതാണ് സാറെ, എല്ലാർക്കും കിട്ടട്ടെ. ഒത്തിരി സങ്കടം എല്ലാർക്കുമുണ്ട്..'
എത്ര കിട്ടിയാലും മതിയാകില്ല
ഗർഭസ്ഥ ശിശുവായിരിക്കെയാണ് ആദർശിന്റെ ജീവിതം എൻഡോസൾഫാൻ കവർന്നത്. അട്ടേങ്ങാനം രവീന്ദ്രന്റെയും ബിന്ദുവിന്റേയും മകൻ ആദർശിന് കൈകാലുകൾക്കും ശരീരത്തിനും വൈകല്യം ബാധിച്ചു മിണ്ടാതെ കിടപ്പായിട്ട് 13 വർഷമായി. ചികിത്സിക്കാൻ ഒരിടവും ബാക്കിയില്ല. ചെലവായ പണത്തിനും കണക്കില്ല. 'ഞങ്ങടെ ദുരിതം പറഞ്ഞറിയിക്കാൻ പറ്റില്ല, പങ്കെടുക്കാത്ത ക്യാമ്പുകളില്ല, ഇതും ഒന്നിനും തികയില്ല. പണം ഇപ്പോഴെങ്കിലും കിട്ടിയതിൽ ആശ്വാസം.'- അമ്മ ബിന്ദുവും സഹോദരൻ മുരളീധരനും പറയുന്നു.
പെരിയയിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ നിരവധി കുട്ടികളാണ് കഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |