തിരുവനന്തപുരം: വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസുകാരെ കുടിപ്പിച്ച് കയറ്റി വിടുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ അറിയാതെ വിമാനത്തിൽ അക്രമം നടക്കില്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്താലേഖകരോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിമാനത്തിൽ പോലും യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ് കോൺഗ്രസുകാരുണ്ടാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഭീകരവാദികൾ മാത്രമേ ഇങ്ങനെ ചെയ്തിട്ടുള്ളൂ. സമരം ക്ലച്ച് പിടിക്കാത്തതിനാലാണ് കോൺഗ്രസ് അക്രമം നടത്തുന്നത്. നാളെ ഇവർ ബോംബെറിയും.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമായിരുന്നു സംഭവം. ആളുകൾക്ക് ഇറങ്ങാനുള്ള അനുമതിയായപ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റു. പ്രതിഷേധക്കാർ വിമാനത്തിന്റെ മുൻവശത്ത് നിന്നാണ് വന്നത്. വെള്ളമടിച്ചിരുന്നതിനാൽ അവർക്ക് മര്യാദയ്ക്ക് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു.
എന്ത് ഡിമാൻഡ് വച്ചാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്? ഒരു വർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാർ നിരവധി വികസനപദ്ധതികൾ നടപ്പാക്കുകയാണ്. വികസനം മുരടിപ്പിക്കാനാണ് അക്രമമഴിച്ചുവിടുന്നത്. ജനങ്ങൾ ഈ അക്രമത്തെ എതിർക്കണം. ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്. യൂത്ത് കോൺഗ്രസുകാർ കണ്ണൂരുകാരാണോ എന്നറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |