മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം അംഗം വിജയമ്മ ഫിലേന്ദ്രൻ വീണ്ടും പ്രസിഡന്റായി. ബി.ജെ.പിയിലെ ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
മൂന്നു മുന്നണികൾക്കും 6 വീതം അംഗങ്ങളുള്ള 18 അംഗ സമിതിയിലെ 17 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ കോൺഗ്രസിലെ ബിനി സുനിലിന് എത്താനായില്ല. പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ 20ന് കോൺഗ്രസ് പിന്തുണയിൽ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാസംവരണമായ ഇവിടെ സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തിൽ പ്രതിനിധിയുള്ളത്. മാവേലിക്കര സഹകരണ വകുപ്പ് ഓഡിറ്റർ സജികുമാർ വരണാധികാരിയായിരുന്നു.
ഒന്നര വർഷം, 4 പ്രസിഡന്റ്
ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒന്നരവർഷത്തിനുള്ളിൽ നടന്ന നാലാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മൂന്നാം തവണയാണ് വിജയമ്മ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. രണ്ടുതവണകോൺഗ്രസ് പിന്തുണയിൽ വിജയിച്ച വിജയമ്മ ഫിലേന്ദ്രൻ, പിന്തുണ ആവശ്യമില്ലെന്നു പറഞ്ഞ് രാജിവയ്ക്കുകയായിരുന്നു. ആദ്യതവണ 38 ദിവസം കഴിഞ്ഞും രണ്ടാംതവണ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയുമായിരുന്നു രാജി.
ക്യാപ്ഷൻ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റായി വിജയമ്മ ഫിലേന്ദ്രൻ വരണാധികാരി സജികുമാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |