തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടത്തിയ സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ സുനിത് കുമാർ വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോയിരുന്നു.
വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ, മട്ടന്നൂർ ബ്ളോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നിങ്ങനെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പി എയും ഗൺമാനും നൽകിയ പരാതിയിലാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.
അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. ഡിജിസിഎയെ വിവരങ്ങൾ ധരിപ്പിച്ചു കഴിഞ്ഞു. പുറത്തുവന്ന വീഡിയോ പരിശോധിക്കുകയാണ്. യാത്രാവിലക്കിൽ തീരുമാനമെടുക്കുന്നത് അന്വേഷണത്തിന് ശേഷമായിരിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളിക്കുകയായിരുന്ന പ്രവർത്തകരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ തള്ളിയിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിയതുറ പൊലീസിന് കൈമാറി. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |