തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനു കേസെടുക്കണമെങ്കിൽ ആ കേസ് ആദ്യമെടുക്കേണ്ടത് സി.പി.എം നേതാവ് ഇ.പി ജയരാജനെതിരെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്ത് വാതില്‍ തുറന്നതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. വിമാനത്താവളത്തിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചില ഘടകങ്ങളെ അറിയിച്ചിരുന്നു. പ്രതിഷേധം, പ്രതിഷേധം എന്ന രണ്ട് വാക്ക് കേൾക്കുമ്പോൾ മരിച്ചു വീഴുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പദവി. അങ്ങനെയാണെങ്കിൽ ഇനിയും ആ പദവി ഉടയുമെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി പറമ്പിൽ വ്യക്തമാക്കി. പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ തെറിയഭിഷേകം നടത്തി തള്ളി താഴെയിട്ട ശേഷം നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നിട്ട് തല്ലു കൊണ്ടവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
തൊടുപ്പുഴയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിനെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ലാത്തി കൊണ്ട് കണ്ണിൽ അടിച്ചു. കാഴ്ച തിരിച്ചു കിട്ടുമോയെന്ന് സംശയമാണ്. പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മദ്യപിച്ചിരുന്നുവെന്നത് ജയരാജന്റെ വെറും ജല്പനമാണ്. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തിനും ഡി.ജി.പിക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് 18ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |