തിരുവനന്തപുരം: സംസ്ഥാനത്തെ നാല് വിജിലൻസ് കോടതികളിലും രണ്ട് വിജിലൻസ് ട്രൈബ്യൂണലുകളിലുമായി അഴിമതിക്കേസുകളുടെ നടത്തിപ്പിന് ആകെയുള്ളത് രണ്ട് പ്രോസിക്യൂട്ടർമാർ. നിയമനം വൈകുന്നതിനാൽ നിരവധി അഴിമതിക്കേസുകൾ കെട്ടിക്കിടക്കുകയാണ്.
നാല് പേരുടെ ഒഴിവുകളിലേക്ക് 20 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയെങ്കിലും സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നിയമനം വൈകുകയാണ്. തിരുവനന്തപുരം, എറണാകുളം (മൂവാറ്റുപുഴ), കോട്ടയം, തൃശൂർ, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലാണ് വിജിലൻസ് കോടതികളുള്ളത്. ഇതിൽ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ മാത്രമാണ് വിജിലൻസിന് പ്രോസിക്യൂട്ടർമാരുള്ളത്. ആകെയുള്ള രണ്ടു പേർ ആറു കോടതികളിലുമായി ഓടി നടക്കുകയാണ്.
ഒരു വർഷം മുമ്പാണ് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമ ബിരുദവും അഭിഭാഷകരായി ഏഴ് വർഷത്തെ പരിചയവുമാണ് യോഗ്യത. ഏപ്രിൽ 5,6,7 തീയതികളിൽ അഭിമുഖം നടത്തി ഇരുന്നൂറോളം പേരിൽ നിന്ന് 20 പേരുടെ ഷോർട്ട് ലിസ്‌റ്റ് തയ്യാറാക്കി. ഇവരുടെ പൊലീസ് വെരിഫിക്കേഷനും പൂർത്തിയാക്കി. അതിനു ശേഷമാണ് അംഗീകാരത്തിനായി ലിസ്‌റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയത്. എന്നാൽ, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ലിസ്‌റ്റിന് അംഗീകാരം നൽകുന്നത് നീട്ടുകയാണെന്നാണ് ആക്ഷേപം. ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ചില അഭിഭാഷകരാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
കേസ് നടത്തിപ്പും
വിചാരണയും
വിജിലൻസ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ് പ്രോസിക്യൂട്ടർമാർ. അഡി.ലീഗൽ അഡ്വൈസർ എന്നാണ് തസ്തികയുടെ പേര്. പൊതുപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ അഴിമതിക്കേസുകളുടെ നടത്തിപ്പും വിചാരണയുമാണ് ചുമതല. നിലവിലുണ്ടായിരുന്ന നാല് പ്രോസിക്യൂട്ടർമാരെ നിയമോപദേശകരാക്കി. ഉപദേശം നൽകുന്നവർ കേസ് നടത്തരുതെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |