തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും പൊലീസും ചേർന്ന് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് രണ്ടുതരം നീതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂന്തുറ എസ്.ഐയെ ഡി.വൈ.എഫ്.ഐക്കാർ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടും വധശ്രമത്തിന് കേസെടുക്കാത്ത പൊലീസാണ്, വിമാനത്തിൽ രണ്ടുതവണ 'പ്രതിഷേധ'മെന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. സി.പി.എം അനുഭാവിയായ പൊലീസ് അസോസിയേഷൻ നേതാവിന്റെ അധികാരപരിധിയിലാണ് രണ്ട് സംഭവങ്ങളും. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ ആദ്യം നിലപാടെടുക്കുക പ്രതിപക്ഷനേതാവായിരിക്കും. എന്നാലിവിടെ സംഭവിച്ചതെന്താണ്? മുഖ്യമന്ത്രി പോയ ശേഷമാണ് വിമാനത്തിൽ പ്രതിഷേധമുണ്ടായതെന്ന് സംഭവം നടന്നയുടൻ ഇ.പി. ജയരാജൻ പറഞ്ഞു. വ്യാജ കേസെടുക്കുന്നതിന്റെ ഭാഗമായി ജയരാജൻ പിന്നീട് അഭിപ്രായം മാറ്റി. മുഖ്യമന്ത്രി തന്നെ ഇവിടെ കള്ളക്കേസ് കൊടുക്കുകയാണ്.
സ്വർണക്കള്ളക്കടത്ത് കേസിൽ സമരം ശക്തമാക്കും. പടുകുഴിയിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാനായി ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. ഗാന്ധിപ്രതിമയുടെ തലയറുത്തപ്പോഴും കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചപ്പോഴും പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് അക്രമികൾ കടന്നു കയറിയപ്പോഴും പ്രതികരിക്കാത്ത സാംസ്കാരിക പ്രവർത്തകരാണ് ഇപ്പോൾ മുഖ്യമന്ത്രിക്കായി ഒത്തുചേരുന്നത്. സർക്കാരിന്റെ ഔദാര്യം കൈപ്പറ്റിയവരാണ് സാംസ്കാരിക പരിവേഷത്തോടെ ഇറങ്ങിയിരിക്കുന്നത്.
ലോക കേരളസഭ ബഹിഷ്കരിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചത് ഏകകണ്ഠമായാണ്. നൂറു കണക്കിന് യു.ഡി.എഫ് പ്രവർത്തകർ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കിടക്കുമ്പോൾ കേരളസഭയുമായി സഹകരിക്കാൻ തക്ക വിശാലമനസൊന്നും യു.ഡി.എഫിനില്ലെന്നും സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |