കൊച്ചി: ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് കൂടുതൽ വിദേശ വിപണി കണ്ടെത്താനും ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാനും പുത്തൻ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനുമായി പ്രമുഖ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ (എഫ്.ടി.എ) ഏർപ്പെടാനുള്ള ചർച്ചകൾ ഊർജിതമാക്കി കേന്ദ്രസർക്കാർ.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായ യു.എ.ഇയുമായുള്ള വ്യാപാരക്കരാർ മേയ് ഒന്നിന് പ്രാബല്യത്തിൽ വന്നിരുന്നു. ഓസ്‌ട്രേലിയയുമായും കരാർ ഒപ്പുവച്ചു. പ്രതിരോധ മേഖലയിലുൾപ്പെടെ ഉറ്റ ചങ്ങാതിയായ ഇസ്രായേലുമായി വൈകാതെ കരാറിലേർപ്പെടും. സൗദിയും ഒമാനും ഉൾപ്പെടെ എണ്ണസമ്പന്നമായ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായുള്ള (ജി.സി.സി) അന്തിമഘട്ടത്തിലാണ്.
ബ്രെക്‌സിറ്റിലൂടെ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പുറത്തായ ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കാർ ഈവർഷം ദീപാവലിക്ക് മുമ്പ് ഒപ്പുവച്ചേക്കും. ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയുമായും പ്രാരംഭ ചർച്ചകൾ കേന്ദ്രം നടത്തുന്നുണ്ട്. കാനഡ, ദക്ഷിണാഫ്രിക്ക എന്നിവയും കേന്ദ്രത്തിന്റെ പട്ടികയിലുണ്ട്.
27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്പ്യൻ യൂണിയനുമായി (ഇ.യു) 2007ൽ സ്വതന്ത്ര വ്യാപാരക്കരാറിനായി ഇന്ത്യ ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. വാഹനങ്ങളുടെ ഇറക്കുമതി നികുതിയിലുൾപ്പെടെ സമവായം കണ്ടെത്താനാകാതിരുന്നതാണ് തിരിച്ചടിയായത്. ഇരുവിഭാഗത്തിനും കോട്ടമുണ്ടാകാത്തവിധം മികച്ച കരാർ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് യൂറോപ്പ്യൻ യൂണിയനുമായി ചർച്ചകൾ പുനരാരംഭിച്ചതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
യൂറോപ്പിലേക്കുള്ള വഴി
ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് വലിയ നികുതി ബാദ്ധ്യതകളില്ലാതെ യൂറോപ്പ്യൻ യൂണിയനിലേക്ക് കടന്നുചെല്ലാൻ വഴിയൊരുക്കുക, ഇന്ത്യയിലേക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കുക, യൂറോപ്പ്യൻ സാങ്കേതികവിദ്യകൾ ഇന്ത്യയിലുമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂറോപ്പ്യൻ യൂണിയനുമായി കരാറിലേർപ്പെടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
സമാന ഇളവുകൾ യൂറോപ്പ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയും നൽകേണ്ടിവരുമെങ്കിലും ഇന്ത്യൻ ഉത്‌പന്നങ്ങൾക്കും കർഷകർക്കും ദോഷകരമല്ലാത്ത നിബന്ധനകൾ ഉൾക്കൊള്ളിക്കാൻ കേന്ദ്രം ശ്രമിക്കും. ജൂൺ 27 മുതൽ ജൂലായ് ഒന്നുവരെ ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ ചർച്ച ന്യൂഡൽഹിയിൽ നടക്കും.
11%
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്പ്യൻ യൂണിയൻ. നിലവിൽ ഇന്ത്യയുടെ 11 ശതമാനം വ്യാപാരം യൂറോപ്പ്യൻ യൂണിയനുമായാണ്. യൂറോപ്പ്യൻ യൂണിയന്റെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ.
$6,500 കോടി
യൂറോപ്പ്യൻ യൂണിയനിലേക്ക് 2021-22ൽ ഇന്ത്യ 6,500 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. അവിടെ നിന്നുള്ള ഇറക്കുമതി 5,140 കോടി ഡോളറിന്റേതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |