തിരുവനന്തപുരം: ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണരായി വിജയൻ. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനമാണ് പ്രവാസികൾ എപ്പോഴും പറയുന്നത്. അതിലേക്ക് ലോക മലയാളികൾ മനസ് അർപ്പിച്ച് മുന്നേറുകയാണ്. അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവർ ചെയ്യുന്നത്. പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ചത് അപഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകേരള സഭയിൽ പ്രതിപക്ഷവും എൻ.ഡി.എയും പങ്കെടുക്കാത്തതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ നടപടിയെ വിമർശിച്ച് വ്യവസായി എം.എ. യൂസഫലിയും രംഗത്ത് വന്നിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.
അതേസമയം യൂസഫലിയുടെ പരാമർശം നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതും താമസം ഒരുക്കുന്നതും ധൂർത്താണെന്ന് പ്രതിപക്ഷം എവിടെയും പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. കലുഷിതമായ രാഷ്‌ട്രീയ സാഹചര്യം കാരണമാണ് യു.ഡി.എഫ് വിട്ടുനിന്നച്. ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ യൂസഫലിയെ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയതിനെ ന്യായീകരിക്കാനാകില്ലെന്നും സതീശൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |