തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടസപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിരന്തരം ശ്രമിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കേസുമൊക്കെ അതിന്റെ വഴിക്ക് നടക്കുമെന്നും മുരളീധരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വപ്നയുടെ മൊഴിയിൽ പുതിയ വിവരങ്ങൾ ഉള്ളതിനാലാകാം കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണെന്ന കോൺഗ്രസിന്റെ ആരോപണം തെറ്റാണ്. മോദി ഭരണത്തിൽ ഒരു ഒത്തുകളിയുമില്ല. അതിനാലാണല്ലോ രാഹുലും ചിദംബരവുമൊക്കെ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പോകേണ്ടി വന്നത്. മോൻസൻ കേസുമായി ബന്ധപ്പെട്ട പ്രവാസി അനിത പുല്ലയിൽ ലോകകേരള സഭയിൽ പങ്കെടുത്തതിൽ അദ്ഭുതമില്ല. തട്ടിപ്പുകാരുമായാണ് സർക്കാരിന് ബന്ധം.
അഗ്നിപഥിനെതിരായി സമരം ചെയ്യുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളാണ്. സേനയുടെ യുവത്വവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. നാലു വർഷത്തിനു ശേഷം 25 ശതമാനം ആളുകൾക്ക് സേനയിൽ തുടരാനും ബാക്കിയുള്ളവർക്ക് വിവിധ മേഖലകളിൽ പ്രവർത്തിക്കാനും അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |