ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ വ്യാപകമാകുന്ന പ്രക്ഷോഭം തണുപ്പിക്കാൻ അഗ്നിവീറുകൾക്ക് അർദ്ധസേനകളിലും പ്രതിരോധ സ്ഥാപനങ്ങളിലും കേന്ദ്രസർക്കാർ 10 ശതമാനം സംവരണവും വയസിളവും പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ രാവിലെ മൂന്ന് സേനാ മേധാവികളുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രഖ്യാപനം നടത്തിയത്.
അതേസമയം, അക്രമങ്ങൾക്കു പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പട്ടാളത്തിൽ പ്രവേശനത്തിന് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും ഇതിനു പിന്നിൽ. സ്ഥാപനനടത്തിപ്പുകാരൻ തെലങ്കാനയിൽ അറസ്റ്റിലുമായി.
നാലു വർഷം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്കായി അർദ്ധ സേനകളിലും അസാം റൈഫിൾസിലും 10 ശതമാനം ഒഴിവുകൾ മാറ്റിവയ്‌ക്കാനാണ് തീരുമാനം. അർദ്ധസേനകളിൽ നിയമനത്തിനുള്ള പ്രായപരിധിയിൽ മൂന്നു വർഷ ഇളവും നൽകും. ഇതോടെ അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് ഈ വർഷം മാത്രം അഞ്ചു വയസിന്റെ ഇളവു ലഭിക്കും. കൊവിഡ് കാരണം രണ്ടു വർഷം റിക്രൂട്ട്മെന്റ് നടക്കാത്തതിനാലാണ് ആദ്യ ബാച്ചിനു മാത്രമായി ഈ വയസിളവ്.
ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാബൽ എന്നിവയിൽ 10 ശതമാനം സംവരണം ലഭിക്കും. 10 ലക്ഷത്തോളം അംഗങ്ങളുള്ള ഈ സേനകളിൽ 73,000 ഒഴിവുകളുണ്ട്. കേന്ദ്ര ഭരണപ്രദേശങ്ങളിലെ പൊലീസ് സേനകളിൽ 18,124 ഒഴിവുകളും.
പ്രതിരോധ വകുപ്പിന്റെ 16 സ്ഥാപനങ്ങളിലും
പ്രതിരോധ മന്ത്രാലയത്തിന്റെ 16 സ്ഥാപനങ്ങളിലും സിവിലിയൻ തസ്തികകളിലും കോസ്റ്റ് ഗാർഡിലും അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം നടപ്പാക്കും. വിമുക്തഭടന്മാർക്കുള്ള സംവരണത്തിന് പുറമെയാണിത്. ഇതിന് അനുസൃതമായ ഭേദഗതി വരുത്തും. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡയനാമിക്സ് ലിമിറ്റഡ്, ബി.ഇ.എം.എൽ ലിമിറ്റഡ്, മിശ്ര ധാതു നിഗം ലിമിറ്റഡ് ,മാസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡ്, ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്പ്മെന്റ് ഇന്ത്യ ലിമിറ്റഡ്, ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ്പ് കംഫർട്ട് ലിമിറ്റഡ്, ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, മ്യുണിഷൻസ് ഇന്ത്യ ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്ടൽ ലിമിറ്റഡ് എന്നീസ്ഥാപനങ്ങളിലാണ് നിയമനം.
കലാപം ആസൂത്രിതം, സൂത്രധാരൻ പിടിയിൽ
പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ട സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ അക്രമങ്ങളുടെ സൂത്രധാരൻ സായി ഡിഫൻസ് അക്കാഡമി ഡയറക്ടർ നർസോപേട്ട് സ്വദേശി സുബ്ബറാവുവിനെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിലും തെലങ്കാനയിലുമായി ഇയാൾക്ക് 10 പരിശീലന സ്ഥാപനങ്ങളുണ്ട്. കലാപത്തിന്റെ ആക്‌ഷൻ പ്ലാൻ ഇയാൾ തയ്യാറാക്കി നൽകി. ഹക്കീംപേട്ട് ആർമി സോൾജ്യേഴ്സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ട്രെയിനുകൾ കത്തിക്കാൻ പെട്രോൾ നിറച്ച കുപ്പി കൊണ്ടുവരാൻ ഓഡിയോ ക്ലിപ്പുകളിട്ടു. ചലോ സെക്കന്തരാബാദ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയും പങ്കാളിയായി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയെന്നും കൂടുതൽ പേരെ ഉടൻ പിടികൂടുമെന്നും ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി. ആനന്ദ് പറഞ്ഞു. സുബ്ബറാവുവിനെ റെയിൽവേ പൊലീസിന് കൈമാറും.
സേനാ പരിശീലന സ്ഥാപനത്തിന്റെ പങ്ക് ബീഹാറിലെ പ്രതിഷേധങ്ങൾക്ക് പിന്നിലും കണ്ടെത്തി. കായികക്ഷമതാ പരീക്ഷ കഴിഞ്ഞ് എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്നവർക്ക് ഇനി ജോലി ലഭിക്കില്ലെന്ന് സന്ദേശമയച്ചു. പ്രതിഷേധിച്ച് തെരുവിലിറങ്ങാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |