ഓഹരികളിലെ ഉയർന്ന വിൽപ്പന
ന്യൂഡൽഹി: ഏറ്റവും മികച്ച മൂല്യമുള്ള 10 ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞയാഴ്ച്ച നഷ്ടപ്പെട്ടത് 3.91 ലക്ഷം കോടി രൂപ. ഓഹരികളിലെ ഉയർന്ന വിൽപ്പനയാണ് ഇതിനുകാരണം. ടി.സി.എസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ്
ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച്ച സെൻസെക്‌സ് 2,943.02 പോയിന്റ് (5.42 ശതമാനം) താഴ്ന്നു. നിഫ്ടി 908.30 പോയിന്റ് (5.61 ശതമാനവും).
ആഗോളതലത്തിൽ കേന്ദ്രബാങ്കുകളുടെ നിരക്കുയർത്തൽ, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിൻവലിക്കൽ, ക്രൂഡോയിൽ വിലവർദ്ധന എന്നിവ മൂലം വിപണി വളരെ നഷ്ടത്തിൽ തുടരുകയാണ്.
ടി.സി.എസാണ് പ്രധാനമായും നഷ്ടം നേരിട്ട കമ്പനി. ടി.സി.എസിന്റെ മൂല്യം 1,01,026.4 കോടി രൂപയിടിഞ്ഞ് 11,30,372.45 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 84,352.76 കോടി രൂപയിടിഞ്ഞ് 17,51,686.52 കോടി രൂപയിലേക്കുമെത്തി.
ഇൻഫോസിസിന്റെ മൂല്യം 37,656.62 കോടി കുറഞ്ഞ് 5,83,846.01 കോടി രൂപയും എൽ.ഐ.സിയുടേത് 34,787.49 കോടി രൂപ കുറഞ്ഞ് 4,14,097.60 കോടി രൂപയുമായി.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണിമൂല്യം 33,507.66 കോടി രൂപ താഴ്ന്ന് 7,16,373.13 കോടി രൂപയും എച്ച്.ഡി.എഫ്.സിയുടേത് 22,977.51 കോടി രൂപയും കുറഞ്ഞ് 3,72,442.63 കോടി രൂപയുമായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൂല്യം 22,203.69 കോടി രൂപ കുറഞ്ഞ് 4,78,540.58 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 20,535.43 കോടി രൂപ കുറഞ്ഞ് 4,96,351.15 കോടി രൂപയിലേക്കെത്തി. എസ്.ബി.ഐയുടെ മൂല്യം 18,563.19 കോടി രൂപ ഇടിഞ്ഞ് 3,93,575.37 കോടി രൂപയും ഭാരതി എയർടെലിന്റേത് 16,009.26 കോടി രൂപ ഇടിഞ്ഞ് 3,53,604.18 കോടി രൂപയിലേക്കുമെത്തി.
വരുന്നത് നിർണായക ആഴ്ചകൾ
ആഭ്യന്തര ഓഹരിവിപണിക്ക് നിർണായകമായ ആഴ്ചകളാണ് ഇനിവരുന്നത്. ആഗോള വിപണിയിലെ പ്രവണത, ഡോളറിനെതിരെ രൂപയുടെ നീക്കം, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില, യു.എസിലെ ബോണ്ട് യീൽഡ് എന്നിവ ആഭ്യന്തര ഓഹരി വിപണികളെ സ്വാധീനിക്കും. മൺസൂണിന്റെ പുരോഗതിയും നിക്ഷേപകരുടെ താത്പര്യത്തെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് വിദേശ നിക്ഷേപകർ ആഭ്യന്തര ഓഹരികൾ വിറ്റഴിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |