കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മോൻസണിനെതിരെ രംഗത്തുവന്ന മുൻ സുഹൃത്ത് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ചും ഏതാനും ദിവസം മുമ്പ് ചോദ്യം ചെയ്തു.വിയ്യൂർ ജയിൽ കഴിയുന്ന മോൻസണിനെ 14ന് കൊച്ചിയിൽ എത്തിച്ചാണ് മൊഴിയെടുത്തത്.
പുരാവസ്തുക്കളുടെ പേരിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് മോൻസൺ നടത്തിയെന്നാണ് നിഗമനം. ബിനാമി പേരുകളിൽ പണം നൽകിയവരെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ഇ.ഡി ചോദിച്ചറിഞ്ഞു. ഇനിയും ചോദ്യം ചെയ്‌തേക്കും.
അനിത പുല്ലയിലിനെയും ഇ.ഡി ചോദ്യം ചെയ്തേക്കും. പൊലീസ് ഉന്നതരെയും പ്രവാസികളെയും മോൻസണിന് പരിചയപ്പെടുത്തിയത് അനിതയായിരുന്നു.
മോൻസണുമായി അടുത്ത ബന്ധം പുലർത്തിയതിന് സസ്‌പെൻഷനിലായ ഐ.ജി ലക്ഷ്മണയ്‌ക്ക് ഇ.ഡി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. സാമ്പത്തിക ഇടപാട് കേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ലോക മലയാളി ഫെഡറേഷൻ അംഗമായ അനിതാ പുല്ലയിലിനെ രണ്ടാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പുരാവസ്തു കേസിലും മോൻസൺ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും അനിത പ്രതിയാണ്. ഇറ്റലിയിൽ സ്ഥിരതാമസമായ അനിത കേരളത്തിലെത്തിയപ്പോൾ നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. മോൻസണിന്റെ തട്ടിപ്പുകൾ പുറംലോകത്തെ അറിയിച്ചത് അനിതയാണ്.
പോക്‌സോ കേസിലെ ഇരയുടെ പേര് ചാനൽ ചർച്ചയിലാണ് അനിത വെളിപ്പെടുത്തിയത്. ഇരയാണെന്ന് അറിയാതെയാണ് പേരുപറഞ്ഞതെന്ന് കഴിഞ്ഞ വർഷം വീഡിയോ കോൺഫറൻസിലൂടെ മൊഴിയെടുത്തപ്പോൾ ഇവർ വിശദീകരിച്ചിരുന്നു. അനിതയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
സാക്ഷിയായി വിളിപ്പിച്ച ഇവർ കേസിൽ നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മോൻസണിൽ നിന്ന് പണം പറ്റിയെന്നതടക്കം വിവാദങ്ങളിൽ അനിത ഇടംപിടിച്ചിരുന്നു.
രണ്ട് പോക്സോ ഉൾപ്പെടെ 16 കേസുകളാണ് മോൻസണിനെതിരെയുള്ളത്. 13 കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും പോക്സോ കേസിൽ കുരുങ്ങിയതിനാൽ മോൻസണിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |