# ഈ സമയത്തെ ഒഴിവുകളിലേക്ക് ഹർജിക്കാരെ രണ്ട് മാസത്തിനകം പരിഗണിക്കണം
കൊച്ചി: കൊവിഡ് സമയത്ത് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യാൻ കഴിയാതിരുന്നത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം നീട്ടിയപ്പോൾ, എല്ലാ റാങ്ക് ലിസ്റ്റിനും
ആ കാലാവധി ബാധകമാക്കണമായിരുന്നുവെന്ന് ഹൈക്കോടതി. ഇക്കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾക്കെല്ലാം മൂന്നു മാസം കൂടി നീട്ടിനൽകിയതായി കണക്കാക്കി ആ സമയത്ത് റിപ്പോർട്ടു ചെയ്ത ഒഴിവുകളിൽ നിയമനത്തിന് ഹർജിക്കാരെ രണ്ട് മാസത്തിനകം പരിഗണിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ ലിസ്റ്റുകൾക്ക് 2021 ആഗസ്റ്റ് നാലു വരെ പി.എസ്.സി സമയം നീട്ടി നൽകിയിരുന്നു. ഇതുമൂലം ചില റാങ്ക് ലിസ്റ്റുകൾക്ക് രണ്ടു മാസം മാത്രമാണ് സമയം നീട്ടിക്കിട്ടിയതെന്നും, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയത് ഏകീകൃത സ്വഭാവത്തിലല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നിയമനടപടി സ്വീകരിച്ചത്. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും (കെ.എ.ടി) ,ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയുമാണ് ഹർജിക്കാർ ആദ്യം സമീപിച്ചത്. ഹർജികൾ കെ.എ.ടിയും സിംഗിൾബെഞ്ചും തള്ളി. തുടർന്ന് നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, മൂന്നു മാസം മുതൽ ഒന്നര വർഷം വരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ചട്ടപ്രകാരം പി.എസ്.സിക്ക് അധികാരമുണ്ട്. കാലാവധി നീട്ടാൻ തീരുമാനിച്ചാൽ ലിസ്റ്റിന് കുറഞ്ഞത് മൂന്നു മാസമെങ്കിലും സമയം നീട്ടിനൽകണം. ഇങ്ങനെ നീട്ടുന്ന കാലയളവിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേക്ക് ഇവരെ പരിഗണിച്ച് അഡ്വൈസ് നൽകണമെന്നും വ്യവസ്ഥയുണ്ട്.. ആ നിലയ്ക്ക് ഹർജിക്കാരുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയാണ് ഇക്കാലയളവിൽ റിപ്പോർട്ടു ചെയ്ത ഒഴിവുകളിലേക്ക് ഹർജിക്കാരെ പരിഗണിക്കാൻ ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
നിയമനാവസരം
ഈ റാങ്ക് ലിസ്റ്റുകാർക്ക്:
(ഇവരാണ് ഹർജിക്കാർ)
#14 ജില്ലകളിലെയും ലാസ്റ്റ്ഗ്രേഡ് സെർവന്റ്, വനിതാ സിവിൽ പൊലീസ് ഓഫീസർ,
#ഹെൽത്ത് സർവീസിലെ നഴ്‌സ് ഗ്രേഡ് രണ്ട്
#കാസർകോട് ജില്ലയിലെ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്)
#മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകർ (നാച്വറൽ സയൻസ്),
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |