കൊച്ചി : തിരുവനന്തപുരത്തെ പാത്രക്കുളം എന്നറിയപ്പെടുന്ന തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തിനകം ഇത് ശ്രീ വിദ്യാധിരാജ സഭയ്ക്ക് തിരികെ നൽകാൻ നിർദ്ദേശിച്ചു. തീർത്ഥപാദ മണ്ഡപം പിടിച്ചെടുത്ത സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാ സെക്രട്ടറി ഡോ. ആർ. അജയകുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പാത്രക്കുളം എന്നറിയപ്പെടുന്ന 65 സെന്റ് സ്ഥലം 1976 മുതൽ സഭയുടെ കൈവശമാണ്. പിന്നീട് ഇവിടെ ചട്ടമ്പി സ്വാമികളുടെ പേരിൽ സ്‌മാരകം നിർമ്മിച്ചു. കുളം അനധികൃതമായി നികത്തി കെട്ടിടം നിർമ്മിച്ചു, വിദ്യാധിരാജ സഭയ്ക്ക് നൽകിയ ഭൂമി നിയമവിരുദ്ധമായി വിദ്യാധിരാജ ട്രസ്റ്റിനു കൈമാറി എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
1976ൽ ഭൂമി നൽകിയപ്പോൾ നിശ്ചയിച്ച തുക മുഴുവൻ അടച്ചില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇതിനു ബലം നൽകുന്ന തെളിവുകൾ ഹാജരാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനുള്ള തെളിവുകൾ ലഭ്യമായാൽ സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ നിയമനടപടിയെടുക്കാമെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. നിത്യ പൂജയടക്കമുള്ളവ നടന്നുവന്ന ഭൂമിയാണ് സർക്കാർ അനധികൃതമായി ഏറ്റെടുത്തതെന്ന് ഹർജിക്കാർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |