ബുക്കിംഗ് ഓൺലൈനിൽ
കൊച്ചി: പോറ്റി വളർത്തിയ അമ്മയ്ക്ക് ഇനിയുള്ള കാലം വിശ്രമം നൽകാനും നേരിട്ട് അമ്മയുടെ കാര്യങ്ങൾ നോക്കാനും വേണ്ടി കമ്പനി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ രോഹിത് പ്രൊഫഷനായി സ്വീകരിച്ചത് കൂലിക്ക് വീടും പറമ്പും വൃത്തിയാക്കുന്ന ജാേലി.
ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന പേരിൽ ഒരു സ്ഥാപനമായി അതിനെ മാറ്റുകയും ചെയ്തു. വീടും പരിസരവും വൃത്തിയാക്കാനും വീടിനകം മുക്കും മൂലയുമടക്കം വൃത്തിയാക്കി പുതുമ നൽകാനും രോഹിത്തിന്റെ സ്ഥാപനം റെഡി. ഓൺലൈൻ വഴിയും ബുക്കു ചെയ്യാം. ധാരാളം ഓർഡർ കിട്ടുന്നുണ്ട്. തൂമ്പകൊണ്ടും ചൂലുകൊണ്ടുമുള്ള പണിക്കും അങ്ങനെ പ്രൊഫഷണൽ ടച്ച് വന്നു കഴിഞ്ഞു.
കയർത്തൊഴിലാളിയായിരുന്ന ആലപ്പുഴ പുന്നപ്ര പുത്തൻവീട്ടിൽ രേവമ്മയുടെ മൂത്തമകനാണ് എസ്. രോഹിത്.
നാട്ടകം പോളിടെക്നിക്കിൽ പഠിക്കവേ കാമ്പസ് സെലക്ഷൻ വഴിയാണ് കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനിയറുടെ ജോലി ലഭിച്ചത്. ഭേദപ്പെട്ട ശമ്പളവും ഉണ്ടായിരുന്നു. ആറു മാസമേ ആ ജോലിയിൽ തുടർന്നുള്ളൂ. കയർത്തൊഴിലാളിയായും കുടനിർമ്മാണ തൊഴിലാളിയായും പണിയെടുത്ത് ഇത്രയും കാലം പോറ്റിയ അമ്മയെ ഇനി ജോലിക്ക് അയയ്ക്കില്ലെന്ന വാശിയിലായിരുന്നു രോഹിത്. അങ്ങനെ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തി.അനുജത്തി രോഷ്നിയുടെ കാര്യങ്ങൾ നോക്കുന്നതും രാേഹിത്താണ്. കൂലിക്ക് പറമ്പ് വൃത്തിയാക്കാനാണ് പോയിത്തുടങ്ങിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടതോടെ ആവശ്യക്കാർ തേടിയെത്തിത്തുടങ്ങി. അങ്ങനെ വീടു വൃത്തിയാക്കുന്നതിലേക്കും തിരിഞ്ഞു. ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന പേരും ചാർത്തി. ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങി. വാട്സ് ആപ്പ് ഗ്രൂപ്പും ഉണ്ടാക്കി. ഇതോടെ ജില്ലയ്ക്ക് പുറത്തും ഡിമാൻഡായി. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ജോലിക്ക് ഓർഡർ വരുന്നുണ്ട്. ഡേറ്റ് കൊടുത്ത്, കൃത്യമായി ജോലിക്ക് എത്തും. ഇപ്പോൾ സഹായത്തിന് രണ്ടുപേരും കൂടെയുണ്ട്.
നിരക്ക്
പുറംപണി- ആറു മണിക്കൂറിന് 1300 രൂപ
വീടിനകം വൃത്തിയാക്കൽ- ചതുരശ്ര അടിക്ക് 6 രൂപ
ഫ്രിഡ്ജ് - 500-800 വരെ (വലുപ്പത്തിന് അനുസരിച്ച്)
വാട്ടർ ടാങ്ക്- 1000
`മാസത്തിൽ 10 ദിവസം ജോലി കിട്ടിയാൽ ഞങ്ങളുടെ കുടുംബം ഹാപ്പിയാണ്. അമ്മയെ ജോലിക്ക് വിടാതെ നോക്കണം.'
-എസ്. രോഹിത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |