തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷയിൽ ഈ വർഷം 83.87 ശതമാനം വിജയം. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ വിജയശതമാനം 78.26. രണ്ടിലും കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്.
ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വി.എച്ച്.എസ്.ഇയിൽ 79.62 ശതമാനവും.
ജൂലായ് 25 മുതൽ സേ പരീക്ഷ നടത്തും. സർട്ടിഫിക്കറ്റ് വിതരണം ജൂലായിൽ പൂർത്തിയാക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല.
2028 സ്കൂളുകളിലായി 3,61,091 പേരെഴുതിയ ഹയർ സെക്കൻഡറി പരീക്ഷയിൽ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വിജയം കോഴിക്കോടാണ്. 87.79 ശതമാനം. കുറവ് വയനാട്ടിൽ, 75.07 ശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത് 28,450 പേർ. 53 പേർക്ക് 1200 ൽ 1200 മാർക്ക് കിട്ടി. 78 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദത്തിലാവുകയും ചെയ്ത കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുൻവർഷം 93.24 ആയിരുന്നു.
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 29,711 പേർ പരീക്ഷ എഴുതിയതിൽ 23,251 പേർ വിജയിച്ചു. വിജയ ശതമാനം 78.26. കഴിഞ്ഞ വർഷത്തെ വിജയശതമാനം 79.62. വിജയ ശതമാനത്തിൽ മുന്നിൽ കൊല്ലം ജില്ലയാണ്, 87.77 ശതമാനം. ഏറ്റവും കുറവ് കാസർകോടാണ് (64.77ശതമാനം). പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |