തിരുവനന്തപുരം: നല്ല ഭക്ഷണ ശീലങ്ങൾക്കൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും ജീവിതശൈലീ രോഗ നിയന്ത്രണത്തിൽ യോഗയ്ക്ക് മുഖ്യപങ്കുണ്ടെന്നും അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശരീരത്തിലെ മർമ്മപ്രധാന ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനാൽ യോഗ ശരീരത്തിനും മനസിനും സമ്പൂർണ സ്വാസ്ഥ്യവും സമചിത്തതയും പ്രദാനം ചെയ്യുന്നു. പിന്നാക്ക വിഭാഗങ്ങൾക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉന്മേഷവും ലഭ്യമാക്കുകയാണ് യോഗദിനത്തിൽ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികൾ ജീവിതശൈലിയിലും ആഹാര രീതിയിലും മാറ്റം വരുത്തണമെന്നും ഇക്കാര്യം ശ്രദ്ധിച്ചാൽ രോഗങ്ങൾ കുറയ്‌ക്കാനാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗമുക്തി നേടുന്നതിലും യോഗയ്ക്ക് സുപ്രധാന പങ്കുണ്ട്. യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ചുള്ള ചികിത്സാരീതികൾ ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ബാബു അദ്ധ്യക്ഷനായി. പി.ഐ.ബി, സി.ബി.സി കേരള, ലക്ഷദ്വീപ് അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിസ്വാമി, ഐ.എസ്.എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, ഹോമിയോ പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. കെ. ബെറ്റി, നാഷണൽ ആയുഷ്‌മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ആർ. ജയനാരായണൻ, ഡോ.പി.ആർ. സജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |