തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ സ്ഥിരനിക്ഷേപകർക്ക് പണം മടക്കി നൽകാൻ കേരള ബാങ്ക് ഇടപെടും. നേരത്തെ കൺസോർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാൻ ശ്രമം നടത്തിയെങ്കിലും റിസർവ്വ് ബാങ്ക് എതിർത്ത സാഹചര്യത്തിലാണ് കേരളബാങ്ക് പ്രശ്‌നപരിഹാരത്തിന് ഒരുങ്ങുന്നത്. കരുവന്നൂർ ബാങ്ക് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ളക്‌സിന്റെ ഉറപ്പിൻമേൽ പണം കണ്ടെത്താനാണ് ശ്രമം.
ഒരുവർഷം മുമ്പ് 300കോടിരൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ ആകെയുള്ള നിക്ഷേപം 312 കോടി രൂപയാണ്. ഇതിൽ കാലാവധി തികഞ്ഞ സ്ഥിരനിക്ഷേപമായ 140 കോടി രൂപ പെട്ടെന്ന് നൽകേണ്ടതാണെങ്കിലും കഴിഞ്ഞ ഒരുവർഷമായി ആർക്കും തുക നൽകിയില്ല. ബാങ്കിൽ നിന്ന് വായ്പയെടുത്ത വൻകിടക്കാരിൽ നിന്ന് തുക സമാഹരിക്കാനുള്ള നീക്കത്തിൽ 38കോടി മാത്രമേ കിട്ടിയുള്ളൂ. ഇതിൽ നിന്ന് ദിവസവും 11 ലക്ഷയാണ് നിക്ഷേപകർക്ക് മടക്കിനൽകുന്നത്. വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് രേഖാമൂലം അപേക്ഷിച്ചാൽ പരിശോധിച്ച ശേഷം പരമാവധി മൂന്നു ലക്ഷം രൂപ നൽകും. മറ്റുള്ളവർക്ക് 25,000 മുതൽ 50,000 രൂപ വരെ മാത്രമേ പിൻവലിക്കാവൂ.
സഹകരണനിയമപ്രകാരം ബാങ്ക് തകർന്നാൽ നിക്ഷേപകർക്ക് രണ്ടുലക്ഷം രൂപയേ നൽകേണ്ടതുള്ളു.ഇത് അഞ്ച് ലക്ഷമാക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശം. ഇതിനായി സഹകരണനിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ഒക്ടോബറിൽ ചേരുന്ന നിയമസഭാസമ്മേളനത്തിൽ ഭേദഗതിബിൽ അവതരിപ്പിക്കും. സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനായി കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മുഴുവൻ നൽകാനാണ് സർക്കാർ തീരുമാനം. ഇതിനായി 138 സഹകരണബാങ്കുകളെ ഉൾപ്പെടുത്തി 100കോടിരൂപയുടെ കൺസോർഷ്യമുണ്ടാക്കാനാണ് തീരുമാനം. ഈ നീക്കത്തിൽ റിസർവ്വ് ബാങ്ക് എതിർപ്പ് പ്രകടിപ്പിച്ചതോടൊപ്പം സഹകരണബാങ്കുകളും താത്പര്യം കാണിച്ചില്ല. കെ.എസ്.ആർ.ടി.സി പെൻഷൻ നൽകിയ വകയിലുള്ള കുടിശിക കിട്ടാത്തതാണ് ബാങ്കുകളെ പിന്നാക്കം വലിക്കുന്നത്.
അതേസമയം കൺസോർഷ്യത്തിന് മികച്ച പാക്കേജ് സർക്കാർ തയ്യാറാക്കി. സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ തിരികെ നൽകും. 7 അംഗ സമിതി മേൽനോട്ടം വഹിക്കും.ഏഴര ശതമാനം പലിശ നൽകും. കേരള ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം ആറേകാൽ ശതമാനമാണ് പലിശ. അതിനാൽ കൺസോർഷ്യത്തിന് ഭാഗമാകുന്നത് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഗുണകരമാണെന്നാണ് സർക്കാർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |