ആശാതോമസിന് അന്വേഷണ ചുമതല നൽകി ഉത്തരവിറങ്ങി
ഡോക്ടർമാരുടെ സസ്‌പെൻഷനും ഉത്തരവായി
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റ ശസ്ത്രക്രിയയിലെ വീഴ്‌ച കേരളകൗമുദി പുറത്തുകൊണ്ടു വന്നതിന് പിന്നാലെ, ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച വൈകിട്ട് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടെങ്കിലും ഇന്നലെ രാത്രിയാണ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയത്.
വൈകാതെ റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. അതിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കണം. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണത്തിൽ പ്രധാനം. ആശുപത്രി സൂപ്രണ്ട് നിസാറുദ്ദീൻ, മൃതസഞ്ജീവനി നോഡൽ ഓഫീസർ നോബിൾ ഗ്രീഷ്യസ്, യൂറോളജി, നെഫ്രോളജി മേധാവിമാർ തുടങ്ങിയവർ പ്രാഥമിക വിശദീകരണം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. ഇത് പരിശോധിച്ച് കൂടതൽ വിശദീകരണം തേടും. അവയവമാറ്റ ശസ്ത്രക്രിയയിൽ നിലവിലുള്ള രീതികളും അന്വേഷിച്ചേക്കും.
ആരോപണവിധേയരായ ഡോ.വാസുദേവൻ. എസ്, ഡോ.ജേക്കബ് ജോർജ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവും ഇന്നലെ ഇറങ്ങി. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകിയതാണ് സസ്‌പെൻഷൻ ഉത്തരവ് താമസിച്ചതിന് കാരണം. വൃക്ക കൊണ്ടുവന്ന പെട്ടി തട്ടിപ്പറിച്ച് ഓടിയെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൻെറ ദൃശൃങ്ങളുമായി ആരോപണങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് പൊലീസിന് മനസിലായി. ആംബുലൻസ് ഡ്രൈവർമാരായ അരുൺദേവിനോടും സഞ്ജുവിനോടും ഇന്നലെ രാവിലെ 11ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. അസൗകര്യം കാരണം പിന്നീട് എത്താമെന്ന് അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |