മുംബയ്: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടയിൽ വിമതർക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന മുഖപത്രം സാമ്ന. സേനയുടെ സീറ്റിൽ ജയിച്ചവർ ഇപ്പോൾ ബി ജെ പിക്കൊപ്പമെന്നാണ് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്.
വിമത നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്കെതിരെയും എഡിറ്റോറിയലിൽ പരാമർശമുണ്ട്. ഷിൻഡെ വഞ്ചകനാണ്. സി ബി ഐയെയും ഇഡിയേയും ഭയന്ന് ഒളിച്ചോടി. അധികാരം ഉണ്ടോ ഇല്ലയോ എന്നത് ശിവസേനയെ ബാധിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയുടെ 'മാസ്റ്റർ മൈൻഡ്' ആണെന്ന് സാമ്ന എഡിറ്റോറിയലിൽ ശിവസേന ആരോപിച്ചു.
ഷിൻഡെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ സംഘം ചൊവ്വാഴ്ച മുംബയിൽ നിന്ന് ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലേക്കാണ് പോയത് . ബുധനാഴ്ച രാവിലെ അസമിലെ ഗുവാഹത്തിയിൽ എത്തിച്ച ഇവരെ കനത്ത സുരക്ഷയ്ക്കിടയിൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആഡംബര ഹോട്ടലിലേക്ക് കൊണ്ടുപോയി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ എന്നതിന് പുറമെ, വിമത എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വാഹനവ്യൂഹം ഉണ്ടായിരുന്നതിനെയും സേന മുഖപത്രം ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |