തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ രണ്ടുതവണ നിയമസഭ മന്ദിരത്തിലെത്തിയത് സഭാ ടി.വിയുടെ കൺസൾട്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ പിന്തുണയോടെയാണെന്ന് നിയമസഭയിലെ ചീഫ് മാർഷലിന്റെ റിപ്പോർട്ട്. സ്പീക്കർ എം.ബി. രാജേഷിന് അന്വേഷണ റിപ്പോർട്ട് കൈമാറി.
സഭാ ടി.വിക്ക് സഹായം നൽകുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാർക്കൊപ്പം എത്തിയ അനിതയുടെ പക്കൽ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള കത്തുണ്ടായിരുന്നതിനാലാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി.
അനിത സഭാമന്ദിരത്തിൽ പ്രവേശിച്ചത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ട് ജീവനക്കാരാണ് സഭാമന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ എത്തിച്ചത്. ലോക കേരളസഭയുടെ ഭാഗമായ ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചത്. എന്നാൽ അത് അവർക്കെങ്ങനെ കിട്ടിയെന്നതിനെപ്പറ്റി റിപ്പോർട്ടിലില്ല. അവരുടെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ കണ്ടപ്പോൾ സുരക്ഷാജീവനക്കാർ തടഞ്ഞതുമില്ല.
ലോക കേരളസഭ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് അനിത പ്രവേശിച്ചിട്ടില്ല. ഏതൊക്കെ വഴിയിലൂടെ കറങ്ങിയെന്നത് കണ്ടെത്താനാവശ്യമായ സി.സി ടിവി ദൃശ്യങ്ങളുമില്ല. സഭാ ഇടനാഴികളിൽ സി.സി ടിവികളില്ല. ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. ആറ് വാച്ച് ആൻഡ് വാർഡുമാരിൽ നിന്നാണ് ചീഫ് മാർഷൽ തെളിവുകൾ ശേഖരിച്ചത്.
ഓപ്പൺഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകളെയാണ് ഏല്പിച്ചിരുന്നത്. ഇവർ വഴിയായിരിക്കാം അനിതയ്ക്ക് ക്ഷണക്കത്ത് കിട്ടിയതെന്നാണ് വിലയിരുത്തൽ. തങ്ങൾ ക്ഷണിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യം അന്വേഷിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു നോർക്ക. സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് ചീഫ് മാർഷൽ അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |