ന്യൂഡൽഹി: ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്നലെ ഡൽഹിയിലെത്തി. ബി.ജെ.പി നേതാക്കളായ ആദേശ് ഗുപ്ത, മനോജ് തിവാരി എം.പി എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ സ്ഥാനാർത്ഥിത്വത്തെ രാജ്യത്തുടനീളം എല്ലാ വിഭാഗങ്ങളും അഭിനന്ദിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അടിസ്ഥാന പ്രശ്നങ്ങളിൽ അവർക്കുള്ള ധാരണയും ഇന്ത്യയുടെ വികസനത്തിനായുള്ള കാഴ്ച്ചപ്പാടും മികച്ചതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പിന്നീട് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അവർ സന്ദർശിച്ചു. ഉപരാഷ്ട്രപതിയുടെ വസതിയിൽ മുർമുവിനെ ഭാര്യ ഉഷ സ്വീകരിച്ചു. കേന്ദ്രമന്ത്രി വീരേന്ദ്ര സിംഗിനൊപ്പമെത്തിയ മുർമു അരമണിക്കൂറോളം അവിടെ ചെലവഴിച്ചു.
പ്രഹ്ലാദ് ജോഷിയുടെ വീട്ടിൽ വച്ചാണ് നാമനിർദ്ദേശ പത്രിക തയ്യാറാക്കിയത്. നാമനിർദ്ദേശ പത്രികയിൽ ഒപ്പിടാൻ ബി.ജെ.ഡി നേതാവ് സസ്മിത് പത്ര പ്രഹ്ലാദ് ജോഷിയുടെ വീട്ടിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഒന്നാമതായി നാമനിർദ്ദേശം ചെയ്യുക. ജെ.പി. നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും പത്രികയിൽ ഒപ്പിടും.
തീരുമാനം അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് മുർമുവിന്റെ മകൾ ഇതിശ്രീ മുർമു പറഞ്ഞു. സങ്കല്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല, യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുകയാണെന്നും ബാങ്ക് ജീവനക്കാരിയായ ഇതിശ്രീ പറഞ്ഞു. ഭൂവനേശ്വറിൽ അമ്മയെ യാത്രയാക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ബുധനാഴ്ച്ച രാത്രി മയൂർഭഞ്ച് ജില്ലയിലെ രയിരംഗ്പൂർ പട്ടണത്തിൽ നിന്ന് 280 കിലോമീറ്റർ റോഡ് മാർഗ്ഗം യാത്ര ചെയ്താണ് മുർമു ഭുവനേശ്വറിൽ എത്തിയത്. വിമാനത്താവളത്തിൽ ആദിവാസി നൃത്തം അവതരിപ്പിച്ചാണ് ജനക്കൂട്ടം യാത്രയാക്കിയത്. ഡൽഹിയിൽ ഒഡിഷ ഭവനിലാണ് താമസം.
എല്ലാവരോടും നന്ദി പറയുന്നതായും എല്ലാവരിൽ നിന്നും സൗഹൃദം തേടുന്നതായും മുർമു ഭുവനേശ്വറിൽ പറഞ്ഞു. ജൂലായ് 18 ന് മുമ്പ് എല്ലാ വോട്ടർമാരെയും കാണുമെന്നും പിന്തുണ തേടുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |