കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് നൽകില്ല. ഈയാവശ്യം ഉന്നയിച്ച് ഇ.ഡി നൽകിയ ഹർജി എറണാകുളം അഡി. സി.ജെ.എം കോടതി തള്ളി. സ്വർണക്കടത്ത് പുറത്തുവന്നതിന് പിന്നാലെയാണ് യു.എ.ഇ കോൺസുലേറ്റ് മുഖേന ഡോളർകടത്ത് നടത്തുന്നുണ്ടെന്ന ആരോപണവും ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷ് ഈ ആരോപണം ഉന്നയിച്ചത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ശിവശങ്കർ തുടങ്ങിയവരുടെ പേരുകളും പരാമർശിച്ചിരുന്നു. തുടർന്ന് കസ്റ്റംസ് അന്ന് രജിസ്റ്റർചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ ഡോളർ കടത്തുകേസിൽ ഇനിയും അന്വേഷണം പൂർത്തിയാകാത്തതിനാൽ മൊഴിപ്പകർപ്പ് നൽകുന്നതിനെ കസ്റ്റംസ് എതിർത്തു. തുടർന്നാണ് കോടതി ഈയാവശ്യം തള്ളിയത്.
ജലീന്റെ പരാതി: സരിത്തിനെ ചോദ്യംചെയ്തു
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി പി.എസ്. സരിത്തിനെ എറണാകുളം പൊലിസ് ക്ലബിൽ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യംചെയ്യൽ.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു ജലീലിന്റെ പരാതി. സ്വപ്‌നയുടെ വെളിപ്പെടുത്തലിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് മുഖ്യമായും ചോദിച്ചറിഞ്ഞത്.
സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയതെന്നായിരുന്നു ജലീലിന്റെ പരാതി. വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷും പി.സി. ജോർജുമാണ് കേസിലെ മറ്റു പ്രതികൾ. ഇവരെയും ഉടൻ ചോദ്യംചെയ്യുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |