വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് തകർത്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പൊലീസിന് നേരെ ഭീഷണിയുമായി ആരോഗ്യമന്ത്രിയുടെ മുൻ സ്‌റ്റാഫംഗവും എസ്എഫ്‌ഐ നേതാവുമായ കെ.ആർ അവിഷിത്ത്. രാഹുൽ ഗാന്ധിയ്‌ക്ക് സന്ദർശനത്തിന് വരാനുളള ഇടമല്ല അയാളുടെ മണ്ഡലമെന്ന് ഫേസ്‌ബുക്കിൽ കുറിച്ച അവിഷിത്ത് സമരത്തിലെ അനിഷ്‌ട സംഭവങ്ങൾ സംഘടന പരിശോധിക്കുമെന്നും നിയമപരമായി നീങ്ങട്ടെയെന്നും പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുക്കുന്നതിനെതിരെ കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയെടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാമെന്ന് കരുതുന്നെങ്കിൽ പ്രതിരോധം തീർക്കേണ്ടിവരുമെന്നും പൊലീസിന് നേരെ ഭീഷണിയും അവിഷിത്ത് പോസ്‌റ്റിൽ കുറിക്കുന്നുണ്ട്.
അവിഷിത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
എസ്‌എഫ്‌ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം എസ്‌എഫ്‌ഐയ്‌ക്ക് അതിൽ ഇടപെടാൻ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർത്ഥികൾ എന്ന നിലയിൽ എസ്‌എഫ്‌ഐയുടെ കൂടെ വിഷയമാണ്...
സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..
ഇപ്പോൾ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിയ്ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം..
ഈ സംഭവത്തിന്റെ പേരിൽ എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |