പാലാ. '' സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണമടഞ്ഞ ഹെലികോപ്ടർ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺസിംഗിനെ ബംഗളൂരുവിലെ എയർഫോഴ്‌സ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഞാനാണ് ചികിത്സിച്ചത്. പൊള്ളലേറ്റ് വിണ്ടുകീറിയ രണ്ട് കൈകളിലും പുത്തൻതൊലി വച്ചുപിടിപ്പിച്ചു. മറ്റു ചികിത്സകളും നടത്തി. എന്നാൽ അഞ്ചാം ദിവസം വരുൺ ഈ ലോകത്തുനിന്ന് യാത്രയായി.'' വരുൺ സിംഗിനെക്കുറിച്ചുള്ള ഓർമ്മകൾ പ്രമുഖ പ്ലാസ്റ്റിക് സർജറി വിദഗ്ധ എയർ കമ്മഡോർ (റിട്ട.) ഡോ.പോളിൻ ബാബുവിന്റെ ഓർമ്മകളെപോലും പൊള്ളിക്കുകയാണ്.
മുപ്പത് വർഷം വായുസേനയിൽ സേവനമനുഷ്ഠിച്ച ഡോ.പോളിൻ ബാബു ഇപ്പോൾ ചേർപ്പുങ്കൽ മാർ സ്ലീവാ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റാണ്. ചേർപ്പുങ്കൽ ആശുപത്രിയിൽ എത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഇതിനിടെ പൊള്ളലേറ്റ രണ്ടുപേർക്ക് പ്ലാസ്റ്റിക് സർജറി നടത്തി.
ഇരുപതോളം യുവതീയുവാക്കൾ സൗന്ദര്യ വർദ്ധനവിനായും എത്തിയതായി ഡോ.പോളിൻ പറഞ്ഞു.
അപകടം, പൊള്ളൽ, മുച്ചുണ്ട് തുടങ്ങിയ പ്രശ്‌നങ്ങളിൽ പ്ലാസ്റ്റിക് സർജറി വലിയൊരു അനുഗ്രഹമാണ്. ഇതോടൊപ്പം കവിൾ, ചെവി, മൂക്ക് എന്നിവയിലെ ചെറിയൊരു സർജറിയിലൂടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. താരതമ്യേന ഏറ്റവു ചെലവുകുറഞ്ഞ സർജറികളെ സൗന്ദര്യവർദ്ധക ചികിത്സയിൽ ആവശ്യമുള്ളൂ.
പ്രമേഹം മൂലമുള്ള ഉണങ്ങാത്ത മുറിവ് ഭേദമാക്കുന്നതിനും മുടിയില്ലാത്തവർക്ക് മുടി സ്വാഭാവികമായി വളരുന്നതിനും പ്രമേഹം മൂലം കാല് മുറിച്ചുകളയണമെന്ന് വൈദ്യശാസ്ത്രം വിധിക്കുന്നവരെ അതില്ലാതെ തന്നെ സുഖപ്പെടുത്താനും പ്ലാസ്റ്റിക് സർജറികൊണ്ട് കഴിയും. സ്തനാർബുദം ബാധിച്ച് സ്തനം നീക്കം ചെയ്താലും സ്വാഭാവിക രീതിയിൽ വച്ചുപിടിപ്പിക്കാൻ കഴിയും. കുടവയർ കുറയ്ക്കാനും ഒരുപാട് ചികിത്സാ സാദ്ധ്യതകളുണ്ട്.
30 വർഷത്തെ സൈനിക സേവനം.
നീണ്ട 30 വർഷം വായൂസേനയിൽ സേവനം അനുഷ്ഠിച്ച എയർ കമ്മഡോർ ഡോ.പോളിൻ ബാബു 2016 മുതൽ 2019 വരെ ഗൊരഖ്പൂറിലെ എയർഫോഴ്‌സ് ആശുപത്രിയുടെ മേധാവിയായിരുന്നു. എയർഫോഴ്‌സിൽ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന ബാബു ജോസഫാണ് ഭർത്താവ്. മക്കളായ ഡോ.ഡയനാ ബാബുവും ഡോ.ദിവ്യ ബാബുവും ആതുരശുശ്രൂഷ രംഗത്ത് സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |