തിരുവനന്തപുരം: രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിഷേധം ശക്തമായി തുടരവേ, ഇടതുമുന്നണിക്കുണ്ടായ രാഷ്‌ട്രീയാഘാതവും പ്രതിച്ഛായാ കളങ്കവും അതിജീവിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം
രാഹുൽ ഗാന്ധി 30ന് വയനാട്ടിലെത്തുന്നുണ്ട്. അതുവരെ പ്രതിഷേധം ചൂടാക്കി നിറുത്താനാണ് കോൺഗ്രസ് ശ്രമം. തിങ്കളാഴ്ച മുതൽ സമ്മേളിക്കുന്ന നിയമസഭയിലും ഇതിന്റെ അലയൊലി പ്രതീക്ഷിക്കാം.
ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി വയനാട് സംഭവത്തിൽ വിശദീകരണം ചോദിച്ചു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമായ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയുമാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട ഇരുവരും കല്പറ്റയിലെ എസ്.എഫ്.ഐ പ്രവൃത്തിയെ തള്ളിപ്പറഞ്ഞു.
പ്രകടനത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന അവിഷിത്തിന്റെ പങ്കാളിത്തവും, അയാളെ സ്റ്റാഫിൽ നിന്ന് നീക്കിയതും വിവാദത്തിന് എരിവ് പകർന്നു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെന്ററും ഇന്നലെ അടിയന്തരമായി വിളിച്ചുചേർത്തു. വയനാട് ജില്ലാ കമ്മിറ്റി യോഗം വി.പി. സാനുവിന്റെ സാന്നിദ്ധ്യത്തിൽ വരും ദിവസങ്ങളിൽ ചേരാനും പാർട്ടി നിർദ്ദേശിച്ചു. ആ യോഗത്തിന് ശേഷം അച്ചടക്കനടപടി തീരുമാനിക്കും.
ബഫർസോൺ വിഷയത്തിൽ കർഷകർക്ക് പിന്തുണയുമായി പ്രതിഷേധപരിപാടി നടത്തുമെന്ന് എസ്.എഫ്.ഐ വയനാട് ജില്ലാകമ്മിറ്റി അറിയിച്ചിരുന്നെങ്കിലും രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന സെന്ററിനെ അറിയിച്ചില്ല എന്നാണ് എസ്. എഫ്. ഐ നേതാക്കൾ സി.പി.എം നേതൃത്വത്തോട് വിശദീകരിച്ചത്.
പ്രകോപനം ഇല്ലാതെ രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് ദേശീയതലത്തിൽ തന്നെ ഇടതുമുന്നണിയുടെ പ്രതിച്ഛായ കെടുത്തി. അത് മറികടക്കാനാണ് പ്രകടനത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ വയനാട് ജില്ലാ ഭാരവാഹികളെയടക്കം ഉടനടി അറസ്റ്റ് ചെയ്തത്.
വീണുകിട്ടിയ ആയുധം പരമാവധി മൂർച്ചയോടെ പ്രയോഗിക്കുകയാണ് കോൺഗ്രസ്. നിയമസഭ നാളെ സമ്മേളിക്കാനിരിക്കെ പ്രതിഷേധപ്രകടനങ്ങൾ സംസ്ഥാനത്തെമ്പാടും കോൺഗ്രസും യു.ഡി.എഫും കൊഴുപ്പിക്കുകയാണ്. ഇന്നലെ കല്പറ്റയിൽ എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും മുൻനിര നേതാക്കളും അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു.
പരിസ്ഥിതി ലോല വിഷയത്തിൽ മലയോരജനതയുടെ പ്രതിഷേധവും ആശങ്കയും രാഷ്ട്രീയമായി അനുകൂലമാക്കാൻ വയനാട് സംഭവം വഴിയൊരുക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
2019ൽ ഒന്നാം പിണറായി സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിലേക്ക് നയിച്ചതെന്ന ആക്ഷേപം നേരത്തേ കോൺഗ്രസിനുണ്ട്. ഇനി അതിന് കൂടുതൽ പ്രചാരം നൽകും. വിഷയത്തിൽ മുഖ്യമന്ത്രിക്ക് വരെ കത്തെഴുതിയ രാഹുൽഗാന്ധിയുടെ ഓഫീസ് തന്നെ ആക്രമിച്ച ബുദ്ധിമോശം വിനയായെന്ന് ഇടതുമുന്നണിയിലും വികാരമുണ്ട്. ഇന്നലെ സി.പി.ഐയും എസ്.എഫ്.ഐ അതിക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |