തിരുവനന്തപുരം: യുവജന സംഘടനകളിലെ പലരും കുടിയൻമാരാണെന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ പറഞ്ഞ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ അത് വിവാദമായതോടെ പ്രസംഗത്തിന്റെ അവസാനം മയപ്പെടുത്തി.
പരാമർശം ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസാണെന്ന് പേഴ്സണൽ സ്റ്റാഫംഗം ചൂണ്ടിക്കാട്ടിയതോടെയാണിത്. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും പറഞ്ഞു.
പുതിയ തലമുറയെ ആത്മാർത്ഥതയോടെ, ആത്മവഞ്ചനയില്ലാത്ത നിലയിൽ ബോധവത്കരണം നടത്താൻ സാധിക്കണമെന്നു പറഞ്ഞാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാർത്ഥി, യുവജന സംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ കാണാനായത് അവരിൽ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോൾ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താൻ കഴിയും.
കാമ്പെയിന്റെ ഭാഗമായി എത്താൻ പറഞ്ഞാൽ പോലും യുവാക്കൾ അത്രകണ്ട് അത് ഉൾക്കൊണ്ട് എത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല.
മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജന, വിദ്യാർത്ഥി സംഘടനകളിലുള്ളവരിൽ മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നത്.
ബോധവത്കരണം നടത്തേണ്ടവർ ആദ്യം സ്വയം ബോധവത്കരിക്കണം. ഈ ഘട്ടത്തിലാണ് പരാമർശം വാർത്തയാകുന്നതായി പേഴ്സണൽ സ്റ്റാഫ് അംഗം അറിയിച്ചത്.
കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
കേരളത്തിന് പുറമെ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്ന് എത്തുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |