തിരുവനന്തപുരം: അന്ധതയെ തോൽപ്പിക്കുന്ന പോരാട്ടങ്ങളിലൂടെ തന്റെയും കാഴ്ചയില്ലാത്ത മറ്റുള്ളവരുടെയും ജീവിതത്തിൽ വെളിച്ചം പകർന്ന് സമൂഹത്തിനാകെ പ്രചോദനമാവുകയാണ് പോത്തൻകോട് തണ്ണീർശാല മരുതുമൂട്ടിൽ കെ.ആർ ചന്ദ്രബാബു. അന്ധതയുടെ ചരിത്രത്തിൽ ലോകത്തിന്റെ വിളക്കുമാടമായ ഹെലൻ കെല്ലർ ആണ് 50കാരനായ ചന്ദ്രബാബുവിന്റെ മാതൃക.
ജന്മനാ അന്ധത ബാധിച്ചെങ്കിലും ഇടത്തേ കണ്ണിൽ ഇത്തിരി വെട്ടം ബാക്കിയുണ്ടായിരുന്നു. മൂന്നാം ക്ലാസിൽ ആ തരിവെട്ടവും കെട്ടു. വിദ്യാഭ്യാസം നിലച്ചു. അഞ്ച് കൊല്ലം വീട്ടിൽ തന്നെ...പിന്നെ പോരാട്ടം...മൃദംഗ പഠനം തുടങ്ങി. പതിന്നാലാം വയസിൽ തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസിൽ ചേർന്നു. അന്ധവിദ്യാലയത്തിലെ സെക്രട്ടറി എന്ന നിലയിലാണ് ചന്ദ്രബാബു ഒരു വിദ്യാർത്ഥി സമരം നയിക്കുന്നത്. ആ സമരമാണ് അന്ധ-ബധിര വിദ്യാലയങ്ങൾ രണ്ടാക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്.
1992ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ അന്ധവിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി. ചെമ്പഴന്തി എസ്.എൻ. കോളേജിൽ പ്രീഡിഗ്രി. പിന്നെ രണ്ടു വർഷം ടി.ടി.സി. അതുകഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ബി.എക്ക് ചേർന്നു. അവസാന വർഷമായപ്പോൾ അദ്ധ്യാപകനായി ജോലി കിട്ടി.1998ൽ പൊതുവിദ്യാലയങ്ങളിൽ ആദ്യമായി കാഴ്‌ച പരിമിതർക്ക് അദ്ധ്യാപക നിയമനം ലഭിച്ച മൂന്ന് പേരിൽ ഒരാളാണ്. ജോലിയിലിരിക്കെ ഡിഗ്രി പാസായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ മലയാളം എം.എയും പാസായി, 54 % മാർക്കോടെ. ഇപ്പോൾ വഞ്ചിയൂർ ഗവ.ഹൈസ്‌കൂളിലെ യു.പി വിഭാഗത്തിൽ മലയാളം അദ്ധ്യാപകനാണ്. കോളേജ് അദ്ധ്യാപകൻ ആകാനായിരുന്നു ആഗ്രഹം. നെറ്റും പാസായെങ്കിലും പ്രായപരിധി കടന്നതിനാൽ ആ മോഹം പൊലിഞ്ഞു. പക്ഷേ, വലിയൊരു നിയമപോരാട്ടം തുടങ്ങി.
കാഴ്‌ച പരിമിതർക്ക് കോളേജദ്ധ്യാപക ജോലിക്ക് ബിരുദാനന്തര ബിരുദത്തിന് 50% മാർക്ക് മതിയെന്ന് സുപ്രീംകോടതി വിധിയുണ്ട്. സംസ്ഥാന സർക്കാർ അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോയി. അതിനെതിരെ ഒറ്റയ്‌ക്കുള്ള നിയമയുദ്ധം വർഷങ്ങൾ നീണ്ടു. 2018ൽ സർക്കാരിന്റെ അനുകൂല ഉത്തരവുണ്ടായി - 50% മാർക്ക് മതി. തനിക്ക് ഉപകാരപ്പെട്ടില്ലെങ്കിലും കാഴ്‌ചയില്ലാത്ത മറ്റുളളവർക്ക് പ്രയോജനപ്പെടുമല്ലോ.
ഇൻഫോസിസ് ജീവനക്കാരി ശ്രീജയാണ് ഭാര്യ. മകൾ നിള എസ്.ചന്ദ്രൻ മാർഇവാനിയോസ് കോളേജിൽ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി.
സകലകലാ വല്ലഭൻ
നിരവധി സംഗീത കച്ചേരികൾക്ക് മൃദംഗം വായിച്ചു. കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് നേടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാംസ്ഥാനം. കഥാപ്രസംഗം, കഥാരചന പുരസ്‌കാരങ്ങൾ. ടി.ടി.ഐ കലോത്സവത്തിൽ മികച്ച കലാകാരനായപ്പോൾ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീർ പ്രത്യേക സ്വർണക്കപ്പ് നൽകി. ആകാശവാണിയിൽ പ്രഭാതഭാഭേരിയുടെ റിപ്പോർട്ടറായി.ഇപ്പോൾ നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സംസ്ഥാന പ്രതിനിധി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |