കൊച്ചി: ലക്ഷദ്വീപിന് സമീപം ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്ത 1,526 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കടത്തലിന്റെ സൂത്രധാരൻ ശ്രീ എന്നറിയപ്പെടുന്ന ശ്രീലങ്കൻ സ്വദേശി. മുംബെയ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തതെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി.
കേസിൽ ചെന്നൈയിൽ അറസ്റ്റിലായ ശ്രീലങ്കൻ തമിഴ് വംശജൻ ബാലകൃഷ്ണൻ പെരിയസാമി പിള്ളയെ (52) ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്.
ശ്രീയെ പലകുറി കണ്ടിട്ടുണ്ടെങ്കിലും മറ്റു വിവരങ്ങൾ അറിയില്ല. യഥാർത്ഥ പേരും അറിയില്ല. മുംബെയിലെ ആഡംബര ഹോട്ടലിലാണ് മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തത്. മത്സ്യത്തൊഴിലാളികളെ വിമാനത്തിൽ മുംബെയിലെത്തിച്ച് വൻവാഗ്ദാനങ്ങൾ നൽകിയാണ് വശത്താക്കിയത്.
ഇറാനിലെ തുറമുഖം വഴി അഫ്ഗാനിസ്ഥാനിൽ നിന്നെത്തുന്ന ഹെറോയിൻ കൈപ്പറ്റേണ്ടത് എങ്ങനെയെന്നും നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണയെ കണ്ടെത്തിയത്. ചെന്നൈ കേന്ദ്രമായാണ് അന്വേഷണം.
തമിഴ്നാട് സ്വദേശികളുടെ ഉടസ്ഥതയിലുള്ള പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളിൽ നിന്നാണ് മേയ് 2ന് 218 കിലോ ഹെറോയിൻ കോസ്റ്റ് ഗാർഡും ഡി.ആർ.ഐയും പിടിച്ചെടുത്തത്. 218 പായ്ക്കറ്റുകളാക്കി ബോട്ടിലെ അറകളിൽ സൂക്ഷിച്ച ഹെറോയിനുമായി 23 പേരെയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |