തിരുവനന്തപുരം: എൽ.പി അദ്ധ്യാപകരുടെ പുതിയ റാങ്ക്‌ലിസ്റ്റ് നിലവിൽ വന്നിട്ടും പഴയ റാങ്ക്‌ലിസ്റ്റിൽ നിന്നു നിയമനം നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി പുനഃപരിശോധിച്ച് അന്തിമ വിധി നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ വിധി നേരത്തെ സ്റ്റേ ചെയ്തിരുന്ന ഹൈക്കോടതിയാണ്, 2021-ലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ ഹർജി തീർപ്പാക്കി നിർദ്ദേശം നൽകിയത്.
2012 ലെ എൽ.പി അദ്ധ്യാപക പട്ടികയിൽ നിന്ന് 148 പേർക്ക് നിയമനം നൽകാനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആദ്യം വിധിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് 2021 ലെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഹർജി നൽകിയതിന്മേൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഇതേ ഹർജി തീർപ്പാക്കിയാണ് അന്തിമവിധി ട്രിബ്യൂണൽ തന്നെ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി പ്രസ്താവിച്ചത്.
കേസ് ഇങ്ങനെ
2012-ൽ നിലവിൽ വന്ന റാങ്ക്‌ലിസ്റ്റ്, മൂന്നിനു പകരം നാലര വർഷം കഴിഞ്ഞ് 2016 സെപ്തംബറിലാണ് റദ്ദായത്. എന്നാൽ തസ്തിക നിർണ്ണയം നടത്തിയപ്പോൾ അന്നുണ്ടായിരുന്ന ഒഴിവുകളെക്കാൾ കൂടുതൽ അദ്ധ്യാപകരെ നിയമിച്ചതായി കണ്ടെത്തി. ഇതിനെതിരെ 2018ൽ നിലവിൽ വന്ന എൽ.പി.എസ്.എ റാങ്ക്ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ അന്വേഷണത്തിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കമ്മിഷനെ നിയോഗിച്ചു. ഡി.ഡിയടക്കമുള്ളവരുടെ സ്റ്റേറ്റ്മെന്റ് കണക്കിലെടുത്ത് 2012 ലെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അനുകൂലമായി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെ, അന്തിമവിധി ആ ലിസ്റ്റിലുള്ളവർക്ക് അനുകൂലമായി. ഇതിനെതിരെ 2021-ലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
റാങ്ക്ലിസ്റ്റ് നിലവിലിരുന്ന നാലരവർഷം റിപ്പോർട്ട് ചെയ്ത ഒഴിവുകൾ തങ്ങൾക്ക് വേണം എന്നാണ് 2012ലിസ്റ്റുകാരുടെ വാദം. എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 2017 നു ശേഷം ഉണ്ടായതാണെന്നും നിലവിലുള്ള ഒഴിവുകൾ പുതിയ ലിസ്റ്റിലുള്ളവർക്ക് അവകാശപ്പെട്ടതാണെന്നുമാണ് 2021-ലെ റാങ്ക് ലിസ്റ്റിലുള്ളവർ വാദിച്ചത്. രണ്ട് പുതിയ ലിസ്റ്റുകൾ വന്നിട്ടും 6 വർഷം തുടർച്ചയായി അവകാശവാദം ഉന്നയിക്കുന്ന 2012 ലിസ്റ്റുകാരുടെ നടപടി നീതിക്ക് നിരക്കാത്തതാണെന്നും ഇവർ പറയുന്നു.
ഹർജി വിശദമായ പരിശോധിച്ച ഹൈക്കോടതി,കേസ് സംബന്ധിച്ച പുനഃപരിശോധന നടത്തി നാലു മാസത്തിനകം അന്തിമ വിധി നൽകണമെന്നാണ് ട്രിബ്യൂണലിനോട് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |