തിരുവനന്തപുരം: ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളിലൂടെ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രി പദം പോലെ ഉന്നതമായ കസേരയിൽ ഇരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ എം.എൽ.എ കെ.കെ രമ. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
'ദേശ വിരുദ്ധ ഉള്ളടക്കമുള്ള ഇടപാടുകളിൽ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രി പദം പോലെ ഉന്നതമായ കസേരയിൽ ഇരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണ്. 1969ൽ ഇ.എം.എസ് മന്ത്രിസഭ രാജിവച്ചത് കമ്മ്യൂണിസ്റ്റുകാർക്ക് മുന്നിലുണ്ട്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ലായിരുന്നെങ്കിൽ ആരോപണം ഉന്നയിച്ച ആൾക്കെതിരെ വക്കീൽ നോട്ടീസ് എങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ?
സർക്കാരിന്റെ രക്ഷയ്ക്ക് സരിതാ നായരെ രംഗത്തിറക്കി. ലജ്ജിക്കാൻ പോലും സർക്കാർ മറന്നുപോയോ? വിദേശത്ത് നിന്നെത്തുന്ന ഖുർആനും ഈന്തപ്പഴവും വിതരണം ചെയ്യുന്ന കൊറിയർ സർവീസാണോ സർക്കാർ? കയ്യോടെ പിടികൂടുമെന്നായപ്പോൾ വിജിലൻസ് മേധാവിയെ മാറ്റി വാൽ മുറിച്ചോടുന്ന പല്ലി കൗശലം കാട്ടുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇത് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല. ഏത് സ്വർണപാത്രം കൊണ്ട് മൂടിയാലും എല്ലാ സത്യങ്ങളും ഒരു കാലത്ത് പുറത്തുവരും'- രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |