കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു ജി സി അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് 2022-23 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേയ്ക്ക് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകളിലേയ്ക്ക് പ്രവേശനനടപടികള്‍ ആരംഭിക്കരുതെന്ന് ഇതര സര്‍വ്വകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ടി.വി ഇബ്രാഹിം ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
യു ജി സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും 2022-23 അദ്ധ്യയന വർഷം മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ ഈ വർഷം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴി കോഴ്സുകൾ നടത്താൻ മറ്റു സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു സർവ്വകലാശാലകളിലെ റെഗുലർ പ്രവേശന നടപടികള്‍ ആരംഭിച്ചു വരുന്നതേയുള്ളൂ. സാധാരണഗതിയിൽ ഈ പ്രവേശനനടപടികൾ പൂർത്തീകരിച്ച ശേഷമാണ് വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശന നടപടികള്‍ നടക്കുക. അതിനാൽ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ ഉചിതമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ പ്രവർത്തിക്കാൻ യുജിസിയിൽ നിന്നും അനുമതി ലഭിച്ചിരുന്നു. 12 യു.ജി കോഴ്സുകളും 5 പി.ജി കോഴ്സുകളും ഈ വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് സമ്പ്രദായത്തിൽ ഓരോ കോഴ്സിനും പ്രത്യേകം യു ജി സി അനുമതി ലഭ്യമാക്കാൻ സർവകലാശാല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യു ജി സിയുടെ അനുമതി ഈ അക്കാദമിക വർഷം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ആർ ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |