കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ നിഷ്‌ക്രിയരായി നോക്കി നിന്നു എന്നാരോപിച്ച് എസ് ഐ ഉൾപ്പെടെ 11 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ശനിയാഴ്ച വൈകുന്നേരം നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാർ ഇടപ്പെട്ടില്ലെന്നാണ് ആരോപണം.
പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ കയറിനിന്ന് കൊടി വീശിയിരുന്നു. ഈ സമയം പൊലീസുദ്യോഗസ്ഥർ ഒന്നും ചെയ്യാതെ മാറി നിൽക്കുന്നത് സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ എന്നിവരെയടക്കം സസ്പെൻഡ‌് ചെയ്തിട്ടുണ്ട്.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത 11 കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോണിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മുഖ്യമന്ത്രിക്കെതിരായ തുടർ സമരങ്ങളെ ഭയന്നാണ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |