തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വപ്ന സുരേഷിന് സംഘപരിവാർ സംഘടന ചെല്ലും ചെലവും കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തേ സ്വപ്നയ്ക്ക് ഒന്നര ലക്ഷം രൂപ ശമ്പളം നൽകി ചെല്ലും ചെലവും നൽകിയിരുന്നത് സർക്കാരാണ്. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കർ പുസ്തകത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയിട്ടും ഒരു നടപടിയുമെടുത്തില്ല. അതേസമയം, നിയമപ്രകാരം കോടതിയിൽ 164 സ്‌റ്റേറ്റ്‌മെന്റ് നൽകിയ സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനത്തിന് സർക്കാർ കേസെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. . അന്വേഷണത്തിനായി മുഖ്യമന്ത്രി തന്നെ വിളിച്ച് വരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി നീട്ടിയത് എന്തിന്, ഷാജ് കിരൺ എന്ന ഇടനിലക്കാരനെ വിട്ടത് എന്തിന് തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞില്ല.
ഓട്ടൻതുള്ളൽ സ്റ്റേജിൽ കുച്ചുപ്പുടി അവതരിപ്പിച്ച അവസ്ഥയിലായിരുന്നു മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വേദി മാറി പ്രസംഗിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങൾ അവസാനിപ്പാക്കില്ലെന്നും ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |